കോഴിക്കോട്: ഫാത്തിമയുടെയും കുടുംബത്തിന്റെയും വർഷങ്ങൾ നീണ്ട ദുരിതത്തിന് ഒടുവിൽ പരിഹാരമായി. വീട്ടിലേക്ക് എത്താനുള്ള ചെങ്കുത്തായ ദുർഘടം പിടിച്ച പാത വീതി കൂട്ടി വാഹന ഗതാഗതത്തിന് യോഗ്യമാക്കി നൽകിയിരിക്കുകയാണ് ഫാത്തിമയുടെ സഹപാഠികൾ.
28 വർഷം മുൻപ് 1993 മാർച്ചിൽ എസ്എസ്എൽസി എഴുതിയ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പൂർവ വിദ്യാർഥികളുടെ വാട്‍സ്ആപ്പ് കൂട്ടായ്‌മയിലൂടെയാണ് അന്നത്തെ സഹപാഠിയായിരുന്ന പുതുശ്ശേരിമ്മൽ ഫാത്തിമക്ക് വീട്ടിലേക്കുള്ള റോഡ് നിർമിച്ചു നൽകിയത്. ഇവരുടെ ഭർത്താവ് രണ്ട് വൃക്കയും തകരാറിൽ ആവുകയും ഒരു കാൽ മുട്ടിനു മീതെ മുറിച്ച് നീക്കപ്പെടുകയും ചെയ്‌ത അവസ്‌ഥയിലാണ്. ആഴ്‌ചയിൽ 3 തവണ ഇദ്ദേഹത്തിന് ഡയാലിസിസ് ചെയ്യാൻ വീട്ടിൽ നിന്ന് വാഹനത്തിൽ സഞ്ചരിക്കേണ്ടതുണ്ട്.
ചെങ്കുത്തായ ദുർഘടം പിടിച്ച പാതയിലൂടെ നീങ്ങിവേണം ഇവർക്ക് പ്രധാന റോഡിലെത്താൻ. ഇത് ശ്രദ്ധയിൽപെട്ട സഹപാഠികൾ ഫാത്തിമയുടെയും കുടുംബത്തിന്റെയും ദുരിതത്തിന് പരിഹാരം കാണാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഫാത്തിമയുടെ അയൽവാസികളെയും നാട്ടുകാരെയും സമീപിക്കുകയും റോഡിന് ആവശ്യമായ സ്‌ഥലത്തിന്റെ വിലയായ ഒരു ലക്ഷം രൂപ നൽകുകയും ചെയ്‌തു. പിന്നീട് വഴി വീതി കൂട്ടി വശങ്ങളിൽ കരിങ്കല്ല് ഉപയോഗിച്ച് കെട്ടി 23 മീറ്റർ നീളത്തിലും വാഹന ഗതാഗതത്തിന് വേണ്ട വീതിയിലും കോൺക്രീറ്റ് ചെയ്‌ത് നൽകുകയും ചെയ്‌തു.
കോവിഡാനന്തര അസുഖത്തെ തുടർന്ന് മരണപ്പെട്ട കെടി അബ്‌ദുൽ ഖദീം പന്തീർപാടമാണ് ഈ വാട്‍സ്ആപ്പ് കൂട്ടായ്‌മക്ക് നേതൃത്വം നൽകിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പേരാണ് റോഡിന് നൽകിയിരിക്കുന്നത്. റോഡിന്റെ ഉൽഘാടനം ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ മുൻ പ്രധാനാധ്യാപകൻ രാജഗോപാലൻ നിർവഹിച്ചു. എൻപി ഗഫൂർ രാംപൊയിൽ, മുൻ പിടിഎ പ്രസിഡണ്ട് ടിപി അബ്‌ദുൽ റസാഖ്, വാർഡ് മെമ്പർ ഷക്കീല ബഷീർ, യൂസുഫ് പടനിലം, ഷഹർബാനു എന്നിവർ പ്രസംഗിച്ചു.
Most Read: കെഎസ്ആർടിസി സാരഥിയായി ഷീല ഇനി കൊട്ടാരക്കരയിൽ