ചെന്നൈ: കിരൺ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ സ്‌ഥാനത്ത് നിന്ന് നീക്കി. പകരം തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധിക ചുമതല നൽകി.
ചൊവ്വാഴ്‌ച രാത്രി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിയമനം നടത്തുന്നത് വരെ തെലങ്കാന ഗവർണർ പുതുച്ചേരിയുടെ ചുമതല കൂടി വഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു. പുതുച്ചേരിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കിരൺ ബേദിയുടെ സ്‌ഥാനചലനം.
കിരൺ ബേദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി നാരായണസ്വാമി സമര രംഗത്ത് ഇറങ്ങിയിരുന്നു. പുതുച്ചേരിയുടെ വികസനത്തിന് തുരങ്കം വെക്കുകയാണ് കിരൺ ബേദിയെന്നു മുഖ്യമന്ത്രി ആരോപിച്ചു. ഗവർണർ ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
അതേസമയം പുതുച്ചേരിയിൽ ശക്‌തമായ രാഷ്‌ട്രീയ പ്രതിസന്ധി നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവസം ഭരണകക്ഷിയായ കോൺഗ്രസ് ഡിഎംകെ സഖ്യത്തിൽ നിന്ന് രാജിവെച്ച എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി നാരായണസ്വാമി വിശ്വാസ വോട്ടിന് തയാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: അറസ്‌റ്റ് തടയണം; മലയാളി അഭിഭാഷക നികിത ജേക്കബിന്റെ ഹരജിയിൽ വിധി ഇന്ന്