കൊച്ചി: തെലങ്കാനായിൽ രണ്ട് വൻകിട പദ്ധതികൾ ആരംഭിക്കാൻ കരാറുകൾ (എംഒയു) ഒപ്പിട്ട് കിറ്റെക്‌സ്. വാറങ്കലിലെ മെഗാ ടെക്‌സ്‌റ്റയിൽ പാർക്കിലെയും ഹൈദരാബാദിലെ ഇൻഡസ്‌ട്രിയൽ പാർക്കിലെയും പദ്ധതികളുടെ കരാറുകളാണ് ഒപ്പിട്ടിരിക്കുന്നത്. തെലങ്കാന സർക്കാരിന് വേണ്ടി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്‌ജനും കിറ്റെക്‌സിന് വേണ്ടി മാനേജിങ് ഡയറക്‌ടർ സാബു എം ജേക്കബുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഔദ്യോഗിക ചടങ്ങും പ്രഖ്യാപനവും ശനിയാഴ്‌ച നടക്കുമെന്നാണ് റിപ്പോർട്. നിക്ഷേപത്തിനായി തെലങ്കാന സർക്കാർ വൻ ആനുകൂല്യങ്ങളാണ് കിറ്റെക്‌സിന് നൽകിയിരിക്കുന്നത്. ആനുകൂല്യങ്ങൾ, നിക്ഷേപം, സബ്‍സിഡി, തൊഴിലവസരങ്ങൾ എന്നിവ ഉൾപ്പടെ വൻ പാക്കേജിന്റെ വിശദാംശങ്ങൾ ശനിയാഴ്‌ച പുറത്തുവിടും.
ഒരു മാസത്തിനുള്ളിൽ വിവിധ സർക്കാർ വകുപ്പുകളുടെ തുടർച്ചയായ പരിശോധനയെ തുടർന്നാണ് കിറ്റെക്‌സ് കേരളത്തിൽ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറിയത്. തുടർന്ന് തെലങ്കാന ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളും വിദേശരാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിക്കുകയായിരുന്നു.
പ്രത്യേക വിമാനം അയച്ചുകൊടുത്തായിരുന്നു തെലങ്കാനയുടെ ക്ഷണം. തെലങ്കാനയ്‌ക്ക് പുറമേ ഇന്ത്യയിലെ ഒൻപത് സംസ്‌ഥാനങ്ങളും ശ്രീലങ്ക, യുഎഇ, ബഹ്‌റൈൻ, മൗറീഷ്യസ്, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്. കുട്ടികളുടെ വസ്‌ത്ര നിർമാണ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ ബ്രാൻഡാണ് കിറ്റെക്‌സ്.
Also Read: പ്ളസ് വണ്‍ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി