കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്‌ത സംഭവത്തില്‍ 24 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലായാണ് അറസ്‌റ്റ്. വധശ്രമത്തിന് 18 പേരെയും പോലീസ് വാഹനം കത്തിച്ചതില്‍ 6 പേരെയുമാണ് നിലവിൽ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
വധശ്രമം, പൊതുമുതല്‍ നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രധാനമായും പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്‌ച കോവിഡ് പരിശോധന നടത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് റൂറല്‍ എസ്‌പി കാര്‍ത്തിക് അറിയിച്ചു.
പെരുമ്പാവൂർ എഎസ്‍പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിൽ രണ്ട് ഇൻസ്‌പെക്‌ടർമാരും ഏഴ് സബ് ഇൻസ്‌പെക്‌ടർമാരുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ 156 പേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
അതേസമയം കിഴക്കമ്പലത്തെ സംഭവത്തിന്റെ പേരിൽ സംസ്‌ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്‌ഥിതി ഉണ്ടാകരുതെന്ന് സ്‌പീക്കർ എംബി രാജേഷ് പറഞ്ഞു.
കേരളത്തിൽ ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളെയെല്ലാം ആക്രമികളെന്ന നിലയിൽ കാണരുതെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയും ആക്രമിക്കരുതെന്നും സ്‌പീക്കർ വ്യക്‌തമാക്കി. ഇന്നലെ അർധരാത്രിയോടെയാണ് ചൂരക്കോട് കിറ്റക്‌സില്‍ ജോലിക്കെത്തിയ അഞ്ഞൂറിലധികം അതിഥി തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കിയത്.
ക്രിസ്‌തുമസ് ആഘോഷത്തിനിടെ ആയിരുന്നു സംഘര്‍ഷം. തൊഴിലാളികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്‌ഥലത്തെത്തിയ പോലീസിന് നേരെ അക്രമികള്‍ സംഘര്‍ഷം അഴിച്ചു വിടുകയായിരുന്നു. അക്രമികള്‍ രണ്ട് പോലീസ് ജീപ്പുകള്‍ കത്തിച്ചു. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വിടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Read also: ഹരിയാനയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം; ക്രിസ്‌തുവിന്റെ പ്രതിമ തകർത്തു