തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ എം ബഷീർ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസിലെ തെളിവ് പകർപ്പുകൾ പ്രതിക്ക് നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ. അപടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡിയുടെ പകർപ്പ് ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് നൽകണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ തള്ളിയത്.
കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ രണ്ട് ഡിവിഡി ദൃശ്യങ്ങൾ അന്വേഷണ സംഘം തെളിവായി സമർപ്പിച്ചിരുന്നു. ഇവ ആവശ്യപ്പെട്ടാണ് ശ്രീറാം കോടതിയിൽ ഹരജി നൽകിയത്. എന്നാൽ രാസപരിശോധന നടത്താതെ ഈ രേഖകൾ പ്രതിഭാഗത്തിന് നൽകാൻ നിയമസാധുത ഇല്ലായെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞ തവണ ഇതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ കോടതി വിസമ്മതിക്കുകയാണ് ചെയ്‌തത്. ഇതിനെ തുടർന്ന് പ്രതിക്ക് തെളിവുകൾ നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ നിയമ സാധുത പരിശോധിക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ കേസ് വിചാരണ കോടതിക്ക് കൈമാറുന്നത് കോടതി വീണ്ടും മാറ്റി. ഈ ആവശ്യം ഉന്നയിച്ച് പ്രതി സമർപ്പിച്ച ഹരജി ഈ മാസം 30ന് കോടതി പരിഗണിക്കും.
Read also: എസ്‌വി പ്രദീപിന്റെ മരണം; അന്വേഷണം ഐജിയുടെ മേൽനോട്ടത്തിൽ