തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണം സംബന്ധിച്ച അന്വേഷണം ഐജിയുടെ മേൽനോട്ടത്തിൽ നടക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം വിലയിരുത്തും. ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് ഐജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ, ഇക്കാര്യം ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ ഡിജിപിക്ക് നിവേദനം നൽകിയിരുന്നു.
തിങ്കളാഴ്‌ച ഉച്ചക്ക് ശേഷം മൂന്നരക്കായിരുന്നു അപകടം. തിരുവനന്തപുരം കാരക്കാ മണ്ഡപത്തിൽ വച്ചാണ് വാഹനാപകടം ഉണ്ടായത്. സിഗ്‌നലിന് സമീപത്ത് വച്ച് പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ ലോറി ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദീപിനെ ഇടിച്ചിട്ട ലോറി പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും ഡ്രൈവറെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. പേരൂർക്കട സ്വദേശി ജോയിയാണ് അറസ്‌റ്റിലായത്. അപകടം ഉണ്ടായതിന് ശേഷം ഭയം കാരണം വണ്ടി നിർത്താതെ പോയി എന്നാണ് ജോയി പോലീസിനോട് പറഞ്ഞത്. എന്നാൽ അപകടം നടന്നത് അറിഞ്ഞിരുന്നില്ല എന്നാണ് അപകടസമയം ജോയിക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന ലോറി ഉടമ മോഹനൻ പറയുന്നത്.
ചൊവ്വാഴ്‌ച ഉച്ചയോടെ തിരുവനന്തപുരം ഈഞ്ചക്കലിൽ നിന്നാണ് എസ്‌വി പ്രദീപിനെ ഇടിച്ചിട്ട കെഎൽ 01 സികെ 6949 നമ്പറിലുള്ള ലോറി പോലീസ് പിടിച്ചെടുത്തത്. ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണര്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെ കസ്‌റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോറി തിരിച്ചറിഞ്ഞതും ഡ്രൈവറെയും ലോറിയും കസ്‌റ്റഡിയിൽ എടുത്തതും.
Also Read: സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്; വ്യാഴാഴ്‌ച ഹാജരാകാൻ നിർദേശം