കൊച്ചി: കോർപറേഷനിൽ രണ്ട് സീറ്റിൽ നിന്ന് അഞ്ചിലേക്ക് ഉയർന്ന് ബിജെപി. കൊച്ചി കോർപറേഷനിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ സ്‌ഥാനാർഥി ബിജെപിയുടേതാണ് എന്നതും ശ്രദ്ധ നേടുന്നു. ഏഴാം ഡിവിഷൻ ചെർളായിയിൽ ജെ രഘുരാമ പൈയാണ് ഈ നേട്ടം കൈവരിച്ചത്. 2441 വോട്ടുകൾ നേടിയപ്പോൾ 1710 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇദ്ദേഹം സ്വന്തമാക്കിയത്. ഇവിടെ കോൺഗ്രസ് സ്‌ഥാനാർഥി 794 വോട്ടുകൾ മാത്രമാണ് നേടിയത്.
കൊച്ചി കോർപറേഷനിൽ 8 സീറ്റുകളെങ്കിലും നേടുമെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. എന്നാൽ, പ്രചാരണം ആരംഭിക്കും മുമ്പ് തന്നെ തുടങ്ങിയ ഉൾപ്പോരുകളും വിമതശല്യവും തടസം സൃഷ്‌ടിച്ചു. ഐലൻഡ് നോർത്തിൽ മേയർ സ്‌ഥാനാർഥി എന്ന് കോൺഗ്രസ് ഉയർത്തിക്കാട്ടിയ എൻ വേണുഗോപാലിനെ ബിജെപി വീഴ്‌ത്തി. ബിജെപിയുടെ ടി പത്‌മകുമാരി ഒരു വോട്ടിനാണ് വേണുഗോപാലിനെ മുട്ടുകുത്തിച്ചത്.
Also Read: ഫല പ്രഖ്യാപനത്തിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ സംഘര്‍ഷം
അമരാവതി 28ആം ഡിവിഷനിൽ ബിജെപിയുടെ പ്രിയ പ്രകാശ് 942 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. ഇവിടെ സിപിഎമ്മിന് രണ്ടാം സ്‌ഥാനമാണുള്ളത്. എറണാകുളം സൗത്തിൽ മിനി ആർ മേനോൻ 281 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. എറണാകുളം സെൻട്രലിൽ ബിജെപിയുടെ സുധ ദിലീപ് കുമാർ 140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.