* പീഡന വിവരം പുറത്തറിഞ്ഞത് കുട്ടിയെ വിഷാദ രോഗത്തിന് ചികിത്സിച്ചപ്പോൾ
* അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചി: ഏലൂര്‍ മഞ്ഞുമ്മലില്‍ പതിനാലു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടുപ്രതികളായ മൂന്ന് പേര്‍ ഉത്തര്‍പ്രദേശിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
മാര്‍ച്ച് മാസത്തിലാണ് സംഭവം നടക്കുന്നത്. ബന്ധുക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. മാതാപിതാക്കള്‍ ജോലിസംബന്ധമായി ഡല്‍ഹിയില്‍ ആയിരുന്നതിനാല്‍ മഞ്ഞുമ്മലിലെ ബന്ധുവീട്ടിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പ്രതികള്‍ ഈ വീടിനു സമീപമായിരുന്നു താമസം. വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് പല സ്ഥലത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ജൂലൈ 30 ന് ഇടപ്പള്ളിയില്‍ വെച്ചും ഓഗസ്റ്റില്‍ കുന്നുംപുറത്ത് വെച്ചും പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി. ശേഷം വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന കുട്ടി കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പുറത്ത് പറയുന്നത്. നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഏലൂര്‍ പോലീസ് കേസെടുത്തത്. അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് മൂന്ന് പേരെ പിടികൂടിയത്. നാടുവിട്ടവരെ തേടി ഉടന്‍ അന്വേഷണ സംഘം യു പിയിലേക്ക് പുറപ്പെടും.