എറണാകുളം: കൊച്ചിയിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് കണ്ണൂർ സ്വദേശിനിയെ മാസങ്ങളോളം അതിക്രൂരമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ മറ്റൊരു യുവതി കൂടി പരാതി നൽകിയതായി പോലീസ്. മാർട്ടിൻ ജോസഫ് പീഡിപ്പിച്ചതായി എറണാകുളത്താണ് പരാതി നൽകിയിരിക്കുന്നത്. അതിനിടെ മാര്‍ട്ടിന്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
രണ്ടു ദിവസം മുൻപ് കാക്കനാടുള്ള ജുവെൽസ് അപ്പാർട്ട്മെന്റില്‍ നിന്ന് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സമയവും തീയതിയും വ്യക്‌തമാവുന്നുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കിയ സാഹചര്യത്തിലാണ് മാര്‍ട്ടിന്‍ രക്ഷപ്പെട്ടത്. ജൂൺ എട്ടാം തീയതി വൈകിട്ട് നാല് മണിയോടെയാണ് കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് മാർട്ടിൻ ജോസഫ് ബാഗുകളുമായി രക്ഷപ്പെട്ടത്.
അതേസമയം മാര്‍ട്ടിന്‍ ജോസഫിനെ സഹായിച്ച മൂന്ന് പേർ പോലീസിന്റെ പിടിയിലായി. ഇയാൾക്കുവേണ്ടി തൃശൂരിൽ ഒളിത്താവളം ഒരുക്കി നൽകിയവരാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു. മാര്‍ട്ടിന്‍ ജോസഫ് ഉടന്‍ പിടിയിലാകുമെന്നും പോലീസ് വ്യക്‌തമാക്കി.
കഴിഞ്ഞ ലോക്ക്ഡൗൺ സമയത്താണ് കണ്ണൂർ സ്വദേശിനി കൊച്ചിയിലെ ഫ്ളാറ്റിൽ അതിക്രൂര പീഡനത്തിനും മർദ്ദനത്തിനും ഇരയായത്. ലോക്ക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാർട്ടിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി മർദ്ദിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഏകദേശം 15 ദിവസത്തോളം യുവതി ക്രൂര പീഡനത്തിന് ഇരയായി.
ഫെബ്രുവരി അവസാനത്തോടെ ഫ്ളാറ്റിൽ നിന്ന് രക്ഷപെട്ട യുവതി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ബലാൽസംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മാര്‍ട്ടിന്‍ ജോസഫിന് എതിരെ കേസെടുത്തത്. മാർച്ചിൽ പോലീസിൽ യുവതി പരാതി നൽകിയിട്ടും മാർട്ടിൻ കൊച്ചിയിൽത്തന്നെ തുടരുകയായിരുന്നു.
Read Also: ജാര്‍ഖണ്ഡില്‍ 16കാരിയെ മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തി; കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിൽ