റാഞ്ചി: ജാര്‍ഖണ്ഡില്‍ 16കാരിയെ ക്രൂരമായി മർദ്ദിച്ച്, കണ്ണ് ചൂഴ്‌ന്നെടുത്ത് മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിൽ. പാലമു ജില്ലയിലെ ലാലിമതി വനത്തില്‍ ബുധനാഴ്‌ചയാണ് പെൺകുട്ടിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ ബിജെപി നേതാവിന്റെ മകളാണ് കൊല്ലപ്പെട്ടത്.
പങ്കി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബുധബാര്‍ ഗ്രാമത്തിലെ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് തന്നെ പ്രദേശത്തെ ശ്‌മശാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാള്‍ അറസ്‌റ്റിലായി. 23കാരനായ പ്രദീപ് കുമാര്‍ സിംഗ് ധനുക് ആണ് അറസ്‌റ്റിലായത്. ഇയാള്‍ക്ക് സഹായികള്‍ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്.
ബിജെപി നേതാവിന്റെ അഞ്ച് മക്കളില്‍ മൂത്ത പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ക്രൂരമായ മര്‍ദ്ദനത്തിന് പുറമെ പെണ്‍കുട്ടിയെ ലൈംഗികമായി അക്രമികള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാൽ പോസ്‌റ്റുമോർട്ടം റിപ്പോർട് വന്ന ശേഷമേ പീഡനം നടന്നോയെന്ന കാര്യം സ്‌ഥിരീകരിക്കാനാവൂ എന്നാണ് പോലീസിന്റെ നിലപാട്.
ജൂണ്‍ ഏഴാം തീയതി രാവിലെ 10 മണിയോടെ വീടിന് വെളിയിലേക്ക് ഇറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അന്വേഷിച്ചിട്ട് കാണാതെ വന്നതോടെ കുടുംബം ജൂണ്‍ എട്ടിന് പോലീസിൽ പരാതി നല്‍കി. പോലീസ് തിരച്ചിൽ ഊർജിതമാക്കിയതിനിടെയാണ് പ്രദേശവാസികള്‍ വനത്തിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തുണി ഉപയോഗിച്ച് മരത്തില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം. വലത് കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. പെൺകുട്ടി അതിക്രൂരമായ മർദ്ദനത്തിന് ഇരയായതായി പ്രാഥമിക പരിശോധനയില്‍ വ്യക്‌തമായിട്ടുണ്ട്. ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി അതിന് ശേഷം ആത്‌മഹത്യയെന്ന് തോന്നിപ്പിക്കാനായി മരത്തില്‍ കെട്ടിത്തൂക്കിയതാവാമെന്ന് പോലീസ് പറഞ്ഞു. സാധ്യമായ രീതിയില്‍ കേസിന്റെ എല്ലാ വശവും അന്വേഷിക്കുമെന്ന് എസ്‌പി സഞ്‌ജീവ് കുമാർ അറിയിച്ചു.
Most Read: വാക്‌സിനേഷൻ വേഗത്തിലാക്കണം; സാമ്പത്തിക വളർച്ചക്ക് നിർണായകമെന്ന് ധനമന്ത്രാലയം