തൃശൂർ: കൊടകര കള്ളപ്പണ കേസിൽ ധർമരാജന്റെ ഹരജിക്കെതിരെ റിപ്പോർട് സമർപ്പിക്കാൻ അന്വേഷണ സംഘം. പോലീസിന് നൽകിയ മൊഴിയിലും കോടതിയിൽ സമർപ്പിച്ച ഹരജിയിലും നൽകിയിരിക്കുന്നത് വ്യത്യസ്‌ത വിവരങ്ങളാണ്. മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടികാണിച്ചാകും അന്വേഷണ സംഘം റിപ്പോർട് സമർപ്പിക്കുക. പണത്തിന്റെ ഉറവിടം സംബന്ധിച്ച് നൽകിയ വിവരങ്ങളിലും വൈരുദ്ധ്യമുണ്ട്.
അന്വേഷണ സംഘം കണ്ടെടുത്ത ഒരുകോടി രൂപ തിരികെ നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. പണം തന്റെയും സുനിൽ നായിക്കിന്റെയുമാണെന്ന് ഹരജിയിൽ പറയുന്നു. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയിൽ 25 ലക്ഷം സുനിൽ നായിക്കിന്റെതും ബാക്കി തുക തന്റേതുമാണ്. പണത്തിന് മറ്റ് അവകാശികൾ ഇല്ല. ബിസിനസ് ആവശ്യത്തിനുള്ള പണമാണ് കവർച്ച ചെയ്യപ്പെട്ടത്, ഹരജിയിൽ പറയുന്നു.
എന്നാൽ, കുഴൽപ്പണ കടത്തിലെ ഇടനിലക്കാരനാണ് താനെന്നും ഇതിന് കമ്മീഷൻ ലഭിക്കാറുണ്ടെന്നും നേരത്തെ പോലീസിന് നൽകിയ മൊഴിയിലുണ്ട്. ഈ വ്യത്യാസങ്ങൾ ചൂണ്ടികാട്ടിയാകും അന്വേഷണ സംഘം റിപ്പോർട് സമർപ്പിക്കുക.
കേസ് അന്വേഷണം ഇഡി ഏറ്റെടുത്താലും നിലവിലെ അന്വേഷണം തുടരുമെന്നാണ് സൂചന. അതേസമയം, ബാക്കിയുള്ള തുക കണ്ടെത്താനായി പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വിയൂർ ജയിലിൽ എത്തിയാകും പ്രതികളെ ചോദ്യം ചെയ്യുക.
Read also: ജയിലിൽ പ്രോട്ടീൻ ഭക്ഷണം വേണമെന്ന് സുശീൽ കുമാർ; അനുമതി നൽകി കോടതി