ന്യൂഡെൽഹി: കൊലപാതക കേസിൽ മണ്ടോലി ജയിലിൽ കഴിയുന്ന ഒളിമ്പ്യൻ സുശീൽ കുമാറിന് പ്രത്യേക ഭക്ഷണം നൽകണമെന്ന് കോടതി. സുശീലിന്റെ അഭിഭാഷകൻ പ്രദീപ് റാണ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സത്‌വീർ സിങ് ലാംബ മുമ്പാകെ നൽകിയ പ്രത്യേക അപേക്ഷയിലാണ് ഉത്തരവ്. സുശീലിന് പ്രോട്ടീൻ കൂടിയ ഭക്ഷണവും സപ്‌ളിമെന്ററി ഫുഡും നൽകാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നതിനാലാണ് പ്രത്യേക ഭക്ഷണക്രമം സുശീൽ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്.
രണ്ട് വ്യക്‌തിഗത ഒളിമ്പിക് മെഡൽ നേടിയ ഏക ഇന്ത്യക്കാരനായ സുശീൽ പ്രോട്ടീൻ ഭക്ഷണത്തിന് പുറമേ വ്യായാമം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ ജയിലിൽ നൽകുന്ന ഭക്ഷണത്തിൽ അഞ്ച് റൊട്ടി, രണ്ടുതരം പച്ചക്കറികൾ, പയർ, അരി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ ദിവസത്തിൽ രണ്ട് തവണയാണ് തടവുകാർക്ക് ലഭിക്കുക. കൂടാതെ ജയിൽ കാന്റീനിൽ നിന്ന് 6000 രൂപക്ക് സ്വന്തം ഇഷ്‌ടപ്രകാരം ആഹാരം വാങ്ങാനും തടവുകാർക്ക് സാധിക്കും. എങ്കിലും സുശീൽ കുമാറിന്റെ കായികശേഷി നിലനിർത്താൻ ജയിലിലെ ഭക്ഷണം അപര്യാപ്‌തമാണെന്നാണ് ഡെൽഹി കോടതിയിൽ അഭിഭാഷകൻ അറിയിച്ചത്. തുടർന്ന് കോടതി പ്രത്യേക ഭക്ഷണക്രമം അനുവദിക്കുകയായിരുന്നു.
മുൻ ദേശീയ ജൂനിയർ ഗുസ്‍തി ചാമ്പ്യൻ സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ മെയ് 23നാണ് സുശീൽ കുമാർ പോലീസ് കസ്‌റ്റഡിയിലായത്. മറ്റ് ഗുസ്‍തിക്കാർക്ക് മുന്നിൽ വെച്ച് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മോഡല്‍ ടൗണിലെ വീട്ടില്‍ നിന്നും സാഗറിനെ പിടിച്ചു കൊണ്ടുവന്ന് സുശീലും കൂട്ടാളികളും മർദ്ദിക്കുകയായിരുന്നു. മെയ് നാലിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ സാഗർ ചികിൽസയിൽ കഴിയവേയാണ് മരിച്ചത്.
തുടര്‍ന്ന്, ഒളിവിൽ പോയ സുശീൽ കുമാറിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ പിടിയിലായത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്.
Also Read: ലോക്ക്ഡൗൺ കാലയളവിൽ ലക്ഷദ്വീപ് നിവാസികൾക്ക് ഭക്ഷ്യക്കിറ്റ് നൽകണം; ഹരജി സമർപ്പിച്ചു