തൃശൂർ: കൊടകര കുഴൽപ്പണ കവര്‍ച്ചയില്‍ മൂന്നരക്കോടി രൂപ നഷ്‌ടമായെന്ന് പോലീസ് കണ്ടെത്തൽ. പരാതിക്കാരൻ ആദ്യം പറഞ്ഞത് ഇരുപത്തിയഞ്ചു ലക്ഷം നഷ്‌ടപ്പെട്ടെന്നായിരുന്നു. പിന്നീട്, പ്രതികളെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് ഇതിനേക്കാൾ കൂടിയ തുക കാറിലുണ്ടായിരുന്നതായി വ്യക്‌തമായത്.
കുഴൽപ്പണം കൊണ്ടുപോയ കാറിന്റെ ഡ്രൈവറുടെ സഹായിയായിരുന്നു കവർച്ചാ സംഘത്തിന് വിവരങ്ങൾ ചോർത്തി കൊടുത്തത്. പ്രതി ഉൾപ്പെടെ ഒട്ടുമിക്ക ആളുകളേയും പോലീസ് പിടികൂടി. പക്ഷേ, കൂടുതൽ പണം കണ്ടെത്താനായില്ലെന്നാണ് നിഗമനം.
ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ ചെലവിലേക്കായി കൊണ്ടുപോയ മൂന്നരക്കോടി രൂപ കൊടകര ദേശീയപാതയിൽ നഷ്‌ടപ്പെട്ടെന്നാണ് പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. മൂന്നരക്കോടി നഷ്‌ടപ്പെട്ടെങ്കിലും ഇതുവരെ പോലീസ് കണ്ടെത്തിയത് അറുപതു ലക്ഷം രൂപയുടെ ഇടപാടുകളാണ്.
അന്വേഷണ സംഘം പോലീസ് വിപുലപ്പെടുത്തിയിട്ടുണ്ട്. ഡിഐജിയുടെ മേൽനോട്ടത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഇതര സംസ്‌ഥാനത്തേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് സംഘത്തിന്റെ തീരുമാനം.