തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ആദായനികുതി വകുപ്പിന്റെയോ എൻഫോഴ്‌സ്‌മെന്റിന്റെയോ അന്വേഷണം കഴിയാതെ ധർമരാജന് പണം തിരിച്ച് കൊടുക്കരുതെന്ന് പോലീസിന്റെ റിപ്പോർട്. നഷ്‌ടപ്പെട്ട മൂന്നരകോടിയിൽ പോലീസ് കണ്ടെടുത്ത ഒന്നേകാൽ കോടി രൂപ തിരിച്ച് നൽകണമെന്നായിരുന്നു ധർമരാജന്റെ ഹരജി. പോലീസ് റിപ്പോർട് ഇന്ന് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.
കൊടകര കഴൽപ്പണ കേസിൽ പോലീസ് ഇതുവരെ കണ്ടെടുത്ത പണം തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കേസിൽ പരാതിക്കാരായ ധർമരാജനും ഡ്രൈവർ ഷംജീറും സുഹൃത്ത് സുനിൽ നായിക്കുമാണ് കോടതിയിൽ ഹരജി നൽകിയത്. ഈ ഹരജിയിൽ കോടതി പോലീസിനോട് റിപ്പോർട് ആവശ്യപ്പെടുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്‌ഥർ പ്രത്യേക യോഗം ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ പണം ഇപ്പോൾ തിരിച്ച് നൽകരുതെന്നാണ് പ്രധാനമായും കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കണക്കിൽപ്പെടാത്ത തുകയാണെന്ന് വ്യക്‌തമായിരിക്കെ അന്വേഷണം പൂർത്തിയാകാതെ തുക തിരിച്ച് കൊടുക്കരുതെന്ന നിലപാടാണ് പോലീസിന്റേത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മജിസ്‌ട്രേറ്റ് കോടതി പറയും. അതേസമയം, പണത്തിന്റെ ഉറവിടം വ്യക്‌തമാക്കണമെന്ന് പരാതിക്കാരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: പത്തനാപുരത്തെ ബോംബ് ശേഖരം; അന്വേഷണത്തിന് കേന്ദ്ര ഇന്റലിജൻസും