കൊല്ലം: പത്തനാപുരത്ത് ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ സംസ്‌ഥാന പോലീസിനു പുറമേ കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവ് തോട്ടത്തിൽ നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്.
ബീറ്റ് ഫോറസ്‌റ്റ് ഓഫിസറുടെ നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ പതിവ് പരിശോധനയിലാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയത്. രണ്ട് ജെലാറ്റിൻ സ്‌റ്റിക്കുകൾ, ആറ് ബാറ്ററികൾ, വയറുകൾ, ഇവ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പശ എന്നിവയാണ് കണ്ടെടുത്തത്. ഇവയ്‌ക്ക് അധികം കാലപ്പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം.
ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ചിലർ കേരള-തമിഴ്നാട് അതിർത്തിയിൽ ക്യാമ്പ് നടത്തിയിരുന്നതായി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചത്. സമീപത്തെ പാറമടകളിലെ ആവശ്യത്തിനായി എത്തിച്ചതാണോ സ്‌ഫോടക വസ്‌തുക്കൾ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
Read also: രാജ്യത്തെ വിലക്കയറ്റത്തിന് കാരണം ഇന്ധന വിലവർധന; പി ചിദംബരം