ന്യൂഡെൽഹി: കിഴക്കൻ ഡെൽഹിയിലെ ഗാസിപൂർ പൂ മാർക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ളോസീവ് ഉപകരണം (ഐഇഡി) കണ്ടെടുത്തു. സംശയാസ്‌പദമായ സാഹചര്യത്തിൽ ബാഗ് കണ്ടതിനെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും മാർക്കറ്റിലെത്തി പരിശോധന നടത്തി.
സ്‌പെഷ്യൽ സെൽ ഉദ്യോഗസ്‌ഥർ സ്‌ഥലത്തുണ്ടായിരുന്നു, നാഷണൽ സെക്യൂരിറ്റി ഗാർഡും (എൻഎസ്‌ജി) സ്‌ഥലത്ത് എത്തി. സ്‌ഥലത്തേക്ക് ഫയർ എഞ്ചിനുകളും അയച്ചതായി ഡെൽഹി പോലീസ് അറിയിച്ചു.
ഐഇഡി നിർവീര്യമാക്കാൻ എൻഎസ്‌ജി നിയന്ത്രിത സ്‌ഫോടനം നടത്തി. ഏകദേശം 1.5 കിലോ സ്‌ഫോടക വസ്‌തുക്കൾ ആണ് ബാഗിൽ ഉണ്ടായിരുന്നത്. കനത്ത നാശനഷ്‌ടം ഉണ്ടാക്കാനുള്ള ശേഷി ഇതിനുണ്ടായിരുന്നു എന്നാണ് റിപ്പോർട്.
മാർക്കറ്റ് ഒഴിപ്പിച്ചതായും പ്രദേശം സുരക്ഷാ സേന വളഞ്ഞതായും ദൃശ്യങ്ങൾ വ്യക്‌തമാക്കുന്നു. സ്‌ഫോടക വസ്‌തു എൻഎസ്‌ജി വിശദമായി വിശകലനം ചെയ്‌ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടകവസ്‌തു നിയമത്തിലെ വകുപ്പുകൾ പ്രകാരം ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിൽ കേസ് രജിസ്‌റ്റർ ചെയ്‌തതായി പോലീസ് വ്യക്‌തമാക്കി.
#WATCH | Delhi: National Security Guard (NSG) carries out a controlled explosion of the IED found at East Delhi’s Ghazipur Flower Market pic.twitter.com/tV0PMYxSLF
— ANI (@ANI) January 14, 2022
Most Read: ബിജെപി വിട്ട രണ്ട് മന്ത്രിമാരും ആറ് എംഎൽഎമാരും എസ്‌പിയിൽ