തിരുവനന്തപുരം: ബിജെപിക്ക് മുമ്പിൽ സിപിഎമ്മോ ഇടതു സർക്കാരോ കീഴടങ്ങില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സിബിഐയെ കാണിച്ച് സിപിഎമ്മിനെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
“സിബിഐ അന്വേഷിച്ച ലാവ്‌ലിന്‍ കേസിനുണ്ടായ ഗതിയെന്താണ്? സിബിഐ കോടതിയും ഹൈക്കോടതിയും കേസ് തള്ളിയില്ലേ? പിണറായിയെ കുടുക്കാനുണ്ടാക്കിയ കേസാണെന്ന് ഹൈക്കോടതി തന്നെ പറഞ്ഞില്ലേ” – കോടിയേരി ചോദിച്ചു.
ലൈഫ് മിഷൻ കേസ് സിബിഐ ഏറ്റെടുത്തത് സദുദ്ദേശത്തോടെയല്ല, സംസ്ഥാന സർക്കാരിനെ മറികടന്നുള്ള ഇടപെടലാണ് നടത്തിയിരിക്കുന്നത്. സാധാരണ ഗതിയിൽ കേസുകൾ സിബിഐ ഏറ്റെടുക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. സംസ്ഥാന സർക്കാർ ശുപാർശ ചെയ്യുകയോ ഹൈക്കോടതി നിർദ്ദേശിക്കുകയോ വേണം. അതിൽനിന്ന് വ്യത്യസ്‌തമായാണ് ഇവിടെ സംഭവിച്ചത്. അതുകൊണ്ടാണ് എതിർക്കുന്നത്. സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് സിബിഐയുടെ ഇടപെടലെന്നും അദ്ദേഹം ആരോപിച്ചു.
National News: ‘വക്കീൽ ഫീസിനു പോലും പണമില്ലാത്ത വ്യക്‌തിക്ക് 30,000 കോടിയുടെ റഫേൽ കരാർ’
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സിബിഐയെ ഉപയോഗിച്ചുകൊണ്ട് ബിജെപി ഭരണം അട്ടിമറിച്ചിട്ടുണ്ടെന്നും അവിടെയെല്ലാം ഇതിനെ കോൺഗ്രസ് എതിർത്തിരുന്നുവെന്നും കോടിയേരി പറഞ്ഞു. ബംഗാളിൽ സിബിഐ കേസ് അന്വേഷക്കരുതെന്ന് ഉത്തരവിറക്കിയത് മമത ബാനർജിയാണ്. ആന്ധ്രയിൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായ സന്ദർഭത്തിൽ സിബിഐക്ക് അന്വേഷിക്കാനുള്ള അധികാരം നിഷേധിച്ചു. പിന്നീട് വന്ന സർക്കാരും അതേ നിലപാട് തുടരുകയാണ്.
Also Read: തൂത്തുകുടി കസ്‌റ്റഡി മരണം; സിബിഐ കുറ്റപ്പത്രം സമര്‍പ്പിച്ചു
ചത്തീസ്ഗഢിലും കോൺഗ്രസ് മുഖ്യമന്ത്രിയാണ് സിബിഐക്ക് അനുമതി നിഷേധിച്ചത്. ആ കോൺഗ്രസാണ് ഇപ്പോൾ സിബിഐ വേണമെന്ന് പറയുന്നത്. ഇതിലൂടെ കേരള സർക്കാരിനെ അട്ടിമറിക്കാനാണ് ഉദ്ദേശമെങ്കിൽ ആ നീക്കത്തെ നിയമപരമായും രാഷ്‌ട്രീയമായും എതിർക്കാൻ കേരളത്തിലെ ജനതക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.