മുംബൈ: ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. രണ്ടാം ദിവസം കളി അവസാനിപ്പിച്ചപ്പോൾ 332 റൺസിന്റെ ലീഡുമായി ഇന്ത്യ ശക്‌തമായ ആധിപത്യം സ്‌ഥാപിച്ചു കഴിഞ്ഞു. രണ്ടാം ദിനം തുടക്കത്തിൽ ഇന്ത്യയെ 325 റൺസിന് പുറത്താക്കി ഡ്രസിങ് റൂമിലേക്ക് കയറുമ്പോൾ ന്യൂസിലൻഡ് നിരയിലെ ആരും വീണ്ടും അതേ ദിവസം തന്നെ ഫീൽഡിങ്ങിനായി ഇറങ്ങേണ്ടി വരുമെന്ന് കരുതി കാണില്ല.
ഇന്ത്യ ഉയർത്തിയ സ്‌കോർ പിന്തുടർന്ന് ഇറങ്ങിയ അവർ ഇന്ത്യൻ ബൗളർമാരുടെ പന്തുകൾക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്. 325 റൺസ് പിന്തുടർന്ന് ഇറങ്ങിയ ന്യൂസിലൻഡിനെ കേവലം 62 റൺസിനാണ് ഇന്ത്യൻ ബൗളർമാർ പുറത്താക്കിയത്. നാല് വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നർ രവിചന്ദ്രൻ അശ്വിനും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ പേസർ മുഹമ്മദ് സിറാജുമാണ് കിവീസിന്റെ കഥ കഴിച്ചത്.
17 റൺസ് നേടിയ കൈൽ ജയ്‌മിസനാണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ. ജയ്‌മിസന് പുറമെ ടോം ലാഥത്തിന് (10) മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടക്കാനായത്. 62 റൺസിന് പുറത്തായ ന്യൂസിലൻഡിന് ഫോളോ ഓൺ ഭീഷണി ഉണ്ടായിരുന്നെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇന്ത്യയെ വീണ്ടും ബാറ്റിങ്ങിന് അയക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.
ഒന്നാം ഇന്നിംഗ്‌സിൽ 263 റൺസിന്റെ ലീഡുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം വിക്കറ്റ് നഷ്‌ടമില്ലാതെ 69 റൺസുമായി വ്യക്‌തമായ മേൽക്കൈ നേടിക്കഴിഞ്ഞു. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിൽ മുഴുവൻ താരങ്ങളെയും ഒറ്റയ്‌ക്ക് പുറത്താക്കിയ കിവീസ് ബൗളർ അജാസ് പട്ടേലും ഇന്ന് താരമായി. ടെസ്‌റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോർഡാണ് അജാസ് നേടിയത്.
Read Also: ജോജു നായകനാകുന്ന ‘മധുരം’ ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തും