കോട്ടയം: പോലീസ് സ്‌റ്റേഷന് മുന്നിൽ യുവാവിനെ കൊന്നിട്ട കേസിൽ കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 5 പേരാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കൊലപാതകം ഒറ്റയ്‌ക്ക് നടത്തിയെന്നാണ് അറസ്‌റ്റിലായ പ്രതി ജോമോൻ ആദ്യം പറഞ്ഞത്. കൊലയ്‌ക്ക് മുൻപ് ഷാനെ വിവസ്‌ത്രനാക്കി മൂന്ന് മണിക്കൂറോളം മർദ്ദിച്ചെന്നും ജോമോൻ മൊഴി നൽകി. എന്നാൽ കൂടുതൽ ചോദ്യം ചെയ്‌തതോടെ കൂട്ടു പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു.
അഞ്ച് പേർ ചേർന്നാണ് ഷാനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. ഇതിൽ രണ്ട് പേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടാതെ ഇവരെ സഹായിച്ച 13 പേരും പോലീസ് കസ്‌റ്റഡിയിലാണ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തുന്നവരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത.
കൊലപാതകത്തിന് പിന്നിൽ കഞ്ചാവ് സംഘങ്ങൾക്കിടിയിലെ കുടിപ്പകയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഷാന്റെ സംസ്‌കാരം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്‌റ്റുമോർട്ടത്തിൽ മർദ്ദനത്തെ തുടർന്ന് തലയിലുണ്ടായ രക്‌തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
ഇതിനിടെ ഷാനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പോലീസ് കണ്ടെത്തി. സിസിടിവി അടക്കം ശേഖരിച്ചു വരികയാണെന്നും സാക്ഷികളുടെയും മറ്റും മൊഴികൾ ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Most Read: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും