കോഴിക്കോട്: ജില്ലയിൽ അടുത്ത ഒരാഴ്‌ച നിർണായകമെന്ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. ഓണത്തോടനുബന്ധിച്ച് നൽകിയ ഇളവുകളുടെ അടിസ്‌ഥാനത്തിൽ വരുന്ന അഞ്ചു ദിവസത്തിനുള്ളിൽ ജില്ലയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കൂടുതൽ പേർ യാത്ര ചെയ്‌തും, നഗരത്തിലേക്കും മറ്റും ഇറങ്ങിയും രോഗവ്യാപന സാധ്യത വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആരോഗ്യ വിഭാഗം കടുത്ത ജാഗ്രതയിലാണ്.
ഓണം പ്രമാണിച്ച് ഇളവുകൾ എല്ലാം പിൻവലിച്ചത് എത്രത്തോളം രോഗവ്യാപനം ഉണ്ടാക്കിയെന്ന് നിരീക്ഷിച്ച് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക. വരുന്ന അഞ്ചു ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നാൽ കർശന നടപടികളായിരിക്കും ജില്ലയിൽ സ്വീകരിക്കുക. അതേസമയം, ജില്ലയിൽ ഇന്നലെ 1,633 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 18.80 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
25,052 പേരാണ് ജില്ലയിൽ നിലവിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം. ഇതിന്റ നാലിരട്ടിയോളം രോഗബാധിതർ വരും ദിവസങ്ങളിലും ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. നിലവിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും കോവിഡ് ആശുപത്രികളിലും കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ ഇടമില്ലാത്ത അവസ്‌ഥയും ഉണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ ആശുപത്രികളിൽ കൂടുതൽ സജ്‌ജീകരണങ്ങൾ ഒരുക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Read Also: വ്യാജ സർട്ടിഫിക്കറ്റ്; അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കി