കാസർഗോഡ്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണ അനിവാര്യമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ ജില്ലയിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തിര ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്ക് ജനസംഖ്യ ആനുപാതികമായി വാക്‌സിൻ അനുവദിക്കുമെന്നും ജില്ലയിലെ വാക്‌സിനേഷൻ നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു. വാക്‌സിൻ ഡോസുകളുടെ 50 ശതമാനം ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയും 50 ശതമാനം നേരിട്ടും നൽകുന്നതിനുള്ള നിർദ്ദേശവും കർശനമായി നടപ്പിലാക്കും.
ജില്ലയ്‌ക്ക് കൂടുതൽ ഡോസ് വാക്‌സിൻ ലഭ്യമാക്കുന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും യോഗത്തിൽ തീരുമാനമായി. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതിന് ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, ആരോഗ്യ വകുപ്പിലെ അടക്കം ജില്ലയിലെ ജീവനക്കാരുടെ അഭാവം പ്രതിസന്ധി സൃഷ്‌ടിക്കുന്നതായി ജനപ്രതിനിധികൾ മന്ത്രിയെ അറിയിച്ചു.
Read Also: ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ ഇന്ന് മുതൽ