മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിൽ വാർഡിലെ ഈങ്ങാംകണ്ടി ആദിവാസി കോളനിയിൽ കോവിഡ് വ്യാപനം രൂക്ഷമായിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആരോപണം. കോളനി നിവാസികളിൽ 22 പേരിൽ 17 പേർക്കും നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെന്ന് പഞ്ചായത്തിലെ ഇടത് അംഗം സിജി സിബി പറഞ്ഞു.
7 ആദിവാസി കുടുംബങ്ങൾ ആണ് കോളനിയിൽ താമസിക്കുന്നത്. ഗർഭിണി, ഒന്നര വയസുള്ള കുട്ടി ഉൾപ്പെടെ ഉള്ളവർക്കാണ് കോവിഡ് ബാധിച്ചത്. നിലവിൽ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കുന്നത്. പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ ഇടതു മുന്നണി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോളനി കേന്ദ്രീകരിച്ച് പ്രതിരോധ നടപടികൾ ശക്‌തമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, കോളനിയിലെ കോവിഡ് ബാധിതരെ പഞ്ചായത്ത് അധികൃതർ സഹായിച്ചില്ല എന്ന ഇടത് മെമ്പറുടെ ആരോപണം അടിസ്‌ഥാന രഹിതവും രാഷ്‌ട്രീയ പ്രേരിതവുമാണെന്ന് പ്രസിഡണ്ട് വിപി സ്‌മിത പറഞ്ഞു. കോവിഡ് ബാധിച്ച് വീട്ടിൽ കഴിയാൻ പ്രയാസമുള്ളവർക്ക് ഭക്ഷണം ഉൾപ്പെടയുള്ള സൗകര്യത്തോടെ താമസിക്കാനുള്ള ഡിസിസി പ്രവർത്തിക്കുന്ന വാർഡിലാണ് കോവിഡ് വ്യാപനം ഉള്ളതെന്നും പ്രസിഡണ്ട് പറഞ്ഞു.
Read Also: ബക്രീദ് പ്രമാണിച്ചുള്ള ഇളവുകൾ; കേരളത്തിനെതിരെ മനു അഭിഷേക് സിങ്‌വി