കാസർഗോഡ്: ജില്ലയുടെ തെക്കൻ മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രങ്ങൾ കർശനമാക്കി. പോലീസിന്റെ നേതൃത്വത്തിൽ കടകളിലും റോഡുകളിലും പരിശോധനകൾ കർശനമാക്കി. അനാവശ്യ യാത്രകൾ നടത്തുന്നവരെ പരിശോധിച്ച് ആവശ്യമെങ്കിൽ കേസുകൾ രജിസ്‌റ്റർ ചെയ്യുന്നുണ്ട്.
തൃക്കരിപ്പൂർ മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. മേഖലകളിലെ പല സ്‌ഥലങ്ങളിലും കോവിഡ് മാനദണ്ഡ ലംഘനങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് നിയന്ത്രങ്ങൾ കടുപ്പിക്കുന്നത്. ഇന്നലെ എടാട്ടുമ്മൽ ആലുംവളപ്പിൽ മൈതാനത്ത് ഫുട്ബോൾ കളിച്ചവർക്കെതിരെ പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. മൈതാനത്ത് ഉണ്ടായിരുന്ന പത്തോളം സൈക്കിളുകൾ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ആർടിപിസിആർ പരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്. ഇന്നലെ തൃക്കരിപ്പൂർ ടൗണിൽ നടത്തിയ പരിശോധനയിൽ 642 പേർ പങ്കെടുത്തു. ചന്തേര പോലീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി, തൃക്കരിപ്പൂർ പഞ്ചായത്ത് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Read Also: യുപിയിൽ റോഡരിൽ ഉറങ്ങിയ തൊഴിലാളികൾക്ക് മേൽ ട്രക്ക് കയറി; 18 മരണം