കോഴിക്കോട്: ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതി തുടർപീഡനത്തിന് ഇരയായെന്ന് പോലീസ്. യുവതി പീഡിപ്പിക്കപ്പെടുന്നത് നാലാം തവണയാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിൽ മൂന്ന് കേസുകൾ മെഡിക്കൽ കോളജ് പോലീസും ചേവായൂർ പൊലീസും നേരത്തെ രജിസ്‌റ്റർ ചെയ്‌തവയാണ്.
യുവതിയും അമ്മയും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും ഇവർക്ക് സർക്കാർ സംരക്ഷണം ഉറപ്പാക്കണമെന്നും സാമൂഹ്യപ്രവർത്തകർ ആവശ്യപ്പെട്ടു. അതേസമയം, കേസിൽ ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കുന്ദമംഗലം സ്വദേശി ഇന്ത്യേഷ് കുമാറിനെയാണ് പിടികൂടാനുള്ളത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.
നിലവിൽ ഗോപീഷ്, ഷമീർ എന്നീ രണ്ട് പ്രതികൾ അറസ്‌റ്റിലായിട്ടുണ്ട്. ഇവർ പിടിയിലായത് മുതൽ ഇന്ത്യേഷ് കുമാർ ഒളിവിലാണ്. ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പോലീസ് പറയുന്നു. ചേവായൂരിൽ മെഡിക്കല്‍ കോളജിനടുത്തുള്ള മുണ്ടിക്കല്‍ത്താഴം വയല്‍ സ്‌റ്റോപ്പിനടുത്ത് വെച്ചാണ് പ്രതികൾ യുവതിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോയത്. ഹെൽമറ്റ് ധരിപ്പിച്ചാണ് യുവതിയെ സ്‌കൂട്ടറിന്റെ പിന്നിൽ ഇരുത്തിയത്. തുടർന്ന് കോട്ടപ്പറമ്പിലെ ഷെഡില്‍ നിര്‍ത്തിയിട്ട ബസില്‍ വെച്ച് കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു.
ഇന്ത്യേഷ് കുമാറും അറസ്‌റ്റിലായ ഗോപീഷും ചേർന്നാണ് യുവതിയെ തട്ടിക്കൊണ്ട് പോയത്. മുൻപ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ഇന്ത്യേഷ് കുമാർ.
Also Read: നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചേക്കും