കോഴിക്കോട്: കോവിഡ് കേസുകൾ കൂടുന്ന പശ്‌ചാത്തലത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് പരിശോധനയ്‌ക്ക് ശേഷം മാത്രമേ രോഗികള്‍ക്ക് ഒപിയില്‍ പ്രവേശനം നല്‍കൂവെന്നും തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ 1560 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് 21 ശതമാനത്തിന് മുകളിലേക്ക് ഉയരുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
മെഡിക്കല്‍ കോളേജില്‍ 200 കിടക്കകള്‍ കൂടി കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചു. നിലവില്‍ സർക്കാർ-സ്വകാര്യ ആശുപത്രികളിലായി 2023 കിടക്കകള്‍ ഒഴിവുണ്ട്. രോഗികളുടെ വർധനയനുസരിച്ച് സിഎഫ്എല്‍ടിസികള്‍ ആരംഭിക്കാനും നടപടിയായി.
അതേസമയം, ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പ്പറേഷനില്‍ മാത്രം ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ൻമെന്റ് സോണുകളാക്കി. 37 വാര്‍ഡുകളാണ് വെള്ളിയാഴ്‌ച മാത്രം കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ പൊതു-സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകള്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
നഗരസഭാ പരിധിയിലെ എല്ലാ സ്‌ഥാപനങ്ങളിലും 15 ദിവസത്തിലൊരിക്കല്‍ കോവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഞായറാഴ്‌ച കോര്‍പ്പറേഷന്‍ പരിധിയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാംപുകൾ സംഘടിപ്പിക്കാനും കളക്‌ടർ നിർദേശം നല്‍കിയിട്ടുണ്ട്.
Also Read: കോവിഡ്; ബേക്കൽ കോട്ടയിൽ പ്രവേശന വിലക്ക്