കോഴിക്കോട്: ജില്ലയിലെ പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തി സദനത്തിൽ വസ്‌ത്രങ്ങളും ഭക്ഷണവുമെത്തിച്ച് കോഴിക്കോട് ജില്ലാ പ്രവാസിഫോറം (കെപിഎഫ്). ഇവിടെയുള്ള കുട്ടികൾക്കും ജീവനക്കാർക്കുമായി ഒരു ദിവസത്തെ ഭക്ഷണവും ജീവനക്കാർക്ക് വസ്‌ത്രങ്ങളും സ്‌നേഹ സമർപ്പണമായി നൽകിയാണ് ജില്ലാ പ്രവാസി ഫോറം വിടപറഞ്ഞത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 125ലധികം കുട്ടികൾ പഠനത്തിനും പരിപാലനത്തിനായി ആശ്രയിക്കുന്ന ചാരിറ്റി സ്‌ഥാപനമാണ് ശാന്തി സദനം. 2009 മുതലാണ് തിക്കോടി പഞ്ചായത്തിലെ പുറക്കാട് എന്ന സ്‌ഥലത്ത് ശാന്തി സദനം പ്രവർത്തിച്ചു തുടങ്ങിയത്. ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള തൊഴിൽ പരിശീലനവും ഇവിടെ നൽകുന്നു.
മികച്ച പ്രവർത്തനം അടിസ്‌ഥാനമാക്കി സംസ്‌ഥാന ബാലാവകാശ കമീഷൻ കഴിഞ്ഞ വർഷം, കേരളത്തിലെ മികച്ച ഭിന്ന ശേഷി കേന്ദ്രമായി ‘ശാന്തി സദനം’ തിരഞ്ഞെടുത്തിരുന്നു. സ്‌ഥാപനത്തിനെ മുന്നോട്ടു നയിക്കുന്നത് സമൂഹ മനഃസാക്ഷിയുടെ സഹായങ്ങളാണ്. ഇത്തരം സ്‌ഥാപനങ്ങളെ തങ്ങൾക്കാകും വിധം സഹായിക്കേണ്ടത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായത് കൊണ്ടാണ് ശാന്തി സദനത്തിൽ എത്തിയതെന്ന് ചാരിറ്റി കൺവീനർ ശശി അക്കരാൽ പറഞ്ഞു.
ചടങ്ങിൽ ഭിന്നശേഷി വിദ്യാർഥികൾ ഒരുക്കിയ കലാവിരുന്നും ഉണ്ടായിരുന്നു. മായ ടീച്ചർ (പ്രിൻസിപ്പൽ) സ്വാഗതം പറഞ്ഞ ചടങ്ങിൽ മനേജർ ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു. കെപിഎഫ് സെക്രട്ടറി ജയേഷ് വികെ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ചാരിറ്റി കൺവീനർ ശശി അക്കരാൽ, സുനിൽകുമാർ, കെപിഎഫ് കുടുംബാംഗങ്ങളായ സത്യൻ പേരാമ്പ്ര, വിനീഷ്, രേഷ്‌മ, മനീഷ് നജാഫ്, അനു മനീഷ്, ഉഷശശി, അമയ ശശി, ഷോണിമ ജയേഷ്, വിജീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Most Read: ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും; കോടതിയോട് പ്രതിഭാഗം അഭിഭാഷകന്‍