കോഴിക്കോട്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരസ്യ വിമർശനവുമായി മുൻ സംസ്‌ഥാന ഉപാധ്യക്ഷൻ കെപി ശ്രീശൻ. സംസ്‌ഥാന നേതൃത്വത്തിനെരേ വിമർശനമുന്നയിച്ച് ശോഭാ സുരേന്ദ്രനും പിഎം വേലായുധനും രംഗത്ത് വന്നതിന് പിന്നാലെയാണ് ശ്രീശനും പരസ്യ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
മറ്റ് നിവർത്തിയൊന്നും ഇല്ലാത്തത് കൊണ്ടാണ് പരസ്യ പ്രതികരണം ഉണ്ടാവുന്നത്. പരാതികൾ പരിഹരിക്കപ്പെടണം. അവഗണിക്കപ്പെട്ടു എന്ന തോന്നൽ ആർക്കും വരാതെ നേതൃത്വം നോക്കണമായിരുന്നുവെന്നും ശ്രീശൻ പറഞ്ഞു. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകണമെന്നും ശ്രീശൻ ആവശ്യപ്പെട്ടു. കെ സുരേന്ദ്രനുമായി ഇക്കാര്യത്തിൽ ആശയ വിനിമയം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കെ സുരേന്ദ്രനെതിരെ 24 സംസ്‌ഥാന നേതാക്കൾ കേന്ദ്രനേതൃത്വത്തിനു പരാതി നൽകി. കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷം പാർട്ടിയിൽ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുൻനിർത്തി പാർട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നും കാണിച്ചാണ് 24 നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്കും കത്തയച്ചിരിക്കുന്നത്. കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രൻ ഇതിനകം രണ്ട് വട്ടം കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിക്കഴിഞ്ഞു.
ഇന്നലെ എഎൻ രാധാകൃഷ്‌ണൻ പിഎം വേലായുധനുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ പാർട്ടിയിലെ സംഘടനാ പ്രശ്‌നങ്ങളിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രൻ.
Also Read: കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
തദ്ദേശഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പാർട്ടിക്കകത്ത് ഉണ്ടാകുന്ന ചേരിപ്പോര് ബിജെപിയെ പ്രതിരോധത്തിൽ ആക്കുന്നുണ്ട്. പ്രാദേശിക തലത്തിലും അസംതൃപ്‌തി നിലനിൽക്കുന്ന സാഹചര്യത്തിൽ അവരെ കൂടി സംഘടിപ്പിച്ച് പരാതി ഉന്നയിക്കാനാണ് ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന വിമത വിഭാഗത്തിന്റെ നീക്കം.