തിരുവനന്തപുരം: കെപിസിസി പുനഃസംഘടന സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് സംസ്‌ഥാന നേതാക്കളുമായി ചർച്ച നടത്തും. എ-ഐ ഗ്രൂപ്പുകളിൽ നിന്ന് കെപിസിസി നേതൃത്വം ഇതിനകം പട്ടിക വാങ്ങിയിട്ടുണ്ട്. ഇരുഗ്രൂപ്പുകളെയും പരിഗണിച്ച് പരാതിയില്ലാതെ പുനഃസംഘടന തീർക്കാനാണ് ശ്രമം. അതിനിടെ കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട റിഷി പൽപ്പു ഇന്ന് കോൺഗ്രസ് അംഗത്വം സ്വീകരിക്കും.
അതേസമയം, രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നും രാജിവച്ച വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമവും ഇന്ന് ഉണ്ടാകും. കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മുൻ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിഎം സുധീരൻ രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവച്ചത്.
മുന്‍ കെപിസിസി പ്രസിഡണ്ട് എന്ന നിലയില്‍ പുനഃസംഘടന സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇപ്പോഴത്തെ നേതൃത്വം തയ്യാറാകുന്നില്ലെന്ന് സുധീരന്‍ പരാതി ഉന്നയിച്ചിരുന്നു. സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസില്‍ തുടരുമെന്നാണ് സുധീരന്റെ പ്രതികരണം. കോണ്‍ഗ്രസിലെ നയപരമായ തീരുമാനമെടുക്കുകയാണ് സമിതിയുടെ ചുമതല. ഈ സമിതിയില്‍ നിന്നാണ് സുധീരന്‍ രാജിവെച്ചത്. പാർടിയിലെ സുധീരന്റെ ഏക ഔദ്യോഗിക പദവി കൂടിയായിരുന്നു ഇത്.
എന്നാല്‍, വിഎം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ടെന്നും രണ്ട് തവണ വിഎം സുധീരനെ വിളിച്ചിരുന്നുവെന്നും കെ സുധാകരൻ പറയുന്നു. തങ്ങളുടെ ഭാഗത്ത് നിന്നുമുള്ള പിഴവ് കൊണ്ടാണ് രാജി എന്ന് കരുതുന്നില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
Most Read: അണയാത്ത സമരവീര്യം; അതിജീവനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കർഷകർ