കൊച്ചി: കേരളത്തിലെ നിരത്തുകൾക്ക് അഴകായിരുന്ന കെയുആർടിസി ബസുകൾ ഒഴിവാക്കാൻ സർക്കാർ നീക്കം. ഇത്തരം ബസുകൾ സർക്കാരിന് കടുത്ത ബാധ്യതയാണെന്നും അതിനാൽ ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
ഒരു ലിറ്റൽ ഡീസലിന് രണ്ടുകിലോമീറ്റർ മാത്രമാണ് കിട്ടുന്നത്. മിക്കതിനും ഗുണനിലവാരമില്ല. പരിപാലന ചെലവ് വളരെ കൂടുതലാണ്. കോവിഡ് കാലമായതിനാൽ എസി ബസിൽ ആളുകയറുന്നില്ല. തേവരയിലേതടക്കം മിക്ക ബസുകളും ആക്രിവിലക്ക് പൊളിക്കാൻ ഇട്ടിരിക്കുകയാണ്.
രാജ്യത്തെ നഗരവികസനത്തിന്റെ ഭാഗമായാണ് ജൻറം പദ്ധതി വഴി സൗജന്യമായി സംസ്‌ഥാനങ്ങൾക്ക് എസി, നോൺ എസി ബസുകൾ നൽകിയത്. നഗരത്തിനുള്ളിൽ സർക്കുലർ സർവീസ് എന്നതായിരുന്നു ആശയം. എന്നാൽ, കേരളമാകട്ടെ പ്രത്യേക കമ്പനി തന്നെ രൂപീകരിച്ച് ദീർഘദൂര സർവീസുകളും നടത്തി. ഇത് പലപ്പോഴും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു.
കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ ബസുകളിൽ ഭൂരിഭാഗവും കട്ടപ്പുറത്തായി. ഇതോടെയാണ് ഇവ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Also Read: ഡോ. പ്രഭുദാസിന്റെ സ്‌ഥലം മാറ്റം സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി