തിരുവനന്തപുരം: കെഎസ്ഇബി തർക്കത്തിന് ഇന്നും പരിഹാരമായില്ല. ഇന്ന് ഓഫിസര്‍മാരുടെ എല്ലാ സംഘടനകളുമായും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സ്‌ഥലം മാറ്റം റദ്ദാക്കണമെന്നാണ് ഓഫിസേഴ്‌സ് അസോസിയേഷന്‍ യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ, ഇതിൽ ധൃതി പിടിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നും, മാനേജ്‌മെന്റുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കാമെന്നും മന്ത്രി അറിയിച്ചു.
ഇതിൽ കാലതാമസം ഉണ്ടാകില്ലെന്നും മന്ത്രി കെ കൃഷ്‌ണൻകുട്ടി കൂട്ടിച്ചേർത്തു. ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായി ഓൺലൈൻ ആയാണ് മന്ത്രി കൂടിയാലോചന നടത്തിയത്. അതേസമയം, സമരത്തിനിടെ ബോർഡ് മുറിയിലേക്ക് തള്ളിക്കയറിയത് ഉചിതമായില്ലെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. ഏപ്രിൽ അഞ്ചിലെ സമരത്തിൽ പങ്കെടുത്ത കൂടുതൽ പേർക്കെതിരെ നടപടി എടുക്കാനും മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്.
സസ്‌പെൻഷൻ നടപടി നേരിട്ട ജീവനക്കാരുടെ സ്‌ഥലം മാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സമര രംഗത്തുള്ളത്. ഇതിന്റെ ഭാഗമായി ഇന്നലെ ആയിരത്തോളം പേരെ അണിനിരത്തി ഓഫിസേഴ്‌സ് അസോസിയേഷന്‍ വൈദ്യുതി ഭവന്‍ വളഞ്ഞിരുന്നു. ഇന്നലെ വൈദ്യുതി മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് നടന്നില്ല. തുടർന്നാണ് ഇന്ന് ചർച്ച വെച്ചത്.
ജീവനക്കാരുടെ സ്‌ഥലം മാറ്റം പിൻവലിക്കാൻ ആവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഇത് തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്നാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്. അതിനിടെ വൈദ്യുതി ഭവന് മുന്നിലെ ഓഫിസേഴ്‌സ് അസോസിയേഷന്റെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ഇനി ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങാനാണ് സംഘടനയുടെ തീരുമാനം.
പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി സംസ്‌ഥാനമൊട്ടാകെ പ്രചരണ പരിപാടി സംഘടിപ്പിക്കും. മെയ് 16നകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്കും നിരാഹാര സത്യഗ്രഹത്തിലേക്കും നീങ്ങും. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും. നാളെ മുതല്‍ മെയ് 2 വരെ ജനപ്രതിനിധികളെയടക്കം കണ്ട് വിശദീകരണ കുറിപ്പ് നല്‍കും. മെയ് മൂന്ന് മുതല്‍ സംസ്‌ഥാനത്ത് 2 മേഖലാ ജാഥകള്‍ തുടങ്ങുമെന്നും അസോസിയേഷൻ അറിയിച്ചു.
Most Read: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരും; ഇടിമിന്നലിനും സാധ്യത