കൊച്ചി: കോതമംഗലം പുതുപ്പാടിയിൽ കെഎസ്ഇബിയുടെ വാഴവെട്ടൽ വിവാദത്തിൽ ഇടപെട്ട് എറണാകുളം ജില്ലാ കളക്‌ടർ. വിഷയത്തിൽ മൂവാറ്റുപുഴ തഹിൽദാറോട് കളക്‌ടർ റിപ്പോർട് തേടി. കഴിഞ്ഞ ദിവസമാണ് കോതമംഗലം പുതുപ്പാടി ഇളങ്ങാത്ത് കെഎസ്ഇബി വാഴ കൃഷി വെട്ടി നശിപ്പിച്ചത്. യുവ കർഷകൻ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്.
ഓണം വിപണി ലക്ഷ്യമാക്കി ഉണ്ടാക്കിയ വാഴകൾ കെഎസ്ഇബി ഉദ്യോഗസ്‌ഥർ വെട്ടിനശിപ്പിച്ചതോടെ അനീഷ് വിഷമത്തിലായിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് അധികൃതരുടെ നടപടിയെന്നാണ് അനീഷ് പറയുന്നത്. വെട്ടി നശിപ്പിച്ചതിൽ മിക്കതും കുലച്ച വാഴകൾ ആയിരുന്നു. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായെന്നും അനീഷ് പറയുന്നു. എന്നാൽ, ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വാദം.
വിപണിയിൽ എത്തിക്കേണ്ടിയിരുന്ന അനീഷിന്റെ 460 വാഴക്കുലകളാണ് കെഎസ്ഇബി അധികൃതർ ഒരുമുന്നറിയിപ്പും ഇല്ലാതെ നശിപ്പിച്ചത്. അനീഷിന്റെ കുടുംബം വൈദ്യുതി വകുപ്പ് മന്ത്രിയുമായി സംസാരിച്ചിരുന്നു. ഈ വിഷയം ഗൗരവമായി കണ്ടു മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം ദുരനുഭവങ്ങൾ കർഷകർക്ക് ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കിയിരുന്നു.
Most Read| രാഹുൽ ഗാന്ധി തിരികെ എംപി സ്‌ഥാനത്ത്; ലോക്‌സഭാഗത്വം പുനഃസ്‌ഥാപിച്ചു വിജ്‌ഞാപനമിറക്കി