കോഴിക്കോട്: വർഷങ്ങൾക്ക് ശേഷം ‘ശാപമോക്ഷം’ ലഭിച്ച് കോഴിക്കോട്ടെ കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ളക്‌സ്. മറ്റന്നാൾ കെഎസ്ആർടിസി കോംപ്ളക്‌സ് ജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ആറ് വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയ കോംപ്ളക്‌സ് കെടിഡിഎഫ്‌സിയും കെഎസ്ആർടിസിയും തമ്മിലുള്ള തർക്കം മൂലം അടഞ്ഞ് കിടക്കുകയായിരുന്നു. ഇത് പരിഹരിച്ച് ആലിഫ് ബിൽഡേഴ്സ് എന്ന സ്‌ഥാപനത്തിനാണ് ഇപ്പോൾ കരാർ നൽകിയതെന്ന് മന്ത്രി അറിയിച്ചു.
കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ളക്‌സ് പണിയാന്‍ 2007ലാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2016ൽ 65 കോടി രൂപ ചിലവിൽ മാവൂര്‍ റോഡിൽ കെടിഡിഎഫ്സി നിര്‍മിച്ച ബഹുനില കെട്ടിടം അഞ്ച് വര്‍ഷത്തോളമാണ് നോക്കുകുത്തിയായി തുടർന്നത്. കെഎസ്ആർടിസി സ്‌റ്റാന്റിൽ എത്തുന്ന യാത്രക്കാർ സൗകര്യങ്ങളില്ലാതെ വലയുമ്പോഴും കെട്ടിടം ഉപയോഗശൂന്യമായി കിടന്നു.
എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഇടപെടലിന്റെ ഭാഗമായാണ് 30 വർഷത്തേക്ക് ആലിഫ് ട്രേഡേഴ്സ് കരാർ ഏറ്റെടുക്കാൻ മുന്നോട്ട് വന്നത്. 2015ല്‍ തന്നെ മൊത്തം കെട്ടിടം ഏറ്റെടുത്ത് നടത്തുന്നതിന് വേണ്ടി ടെൻഡറുകള്‍ വിളിച്ചിരുന്നെങ്കിലും ഏറ്റെടുക്കാനായി ആരും മുന്നോട്ടു വരാത്ത നിലയായിരുന്നു.
അതേസമയം മടക്കി നൽകേണ്ടാത്ത 17 കോടി രൂപയും 43.20 ലക്ഷം രൂപ മാസ വാടകക്കുമാണ് ആലിഫ് ട്രേഡേഴ്സ് കരാർ ഏറ്റെടുത്തത്. മൂന്ന് വർഷത്തിൽ ഒരിക്കൽ 10 ശതമാനം വർധിക്കും. 30 വർഷം കൊണ്ട് ഏകദേശം 250 കോടിയിലധികം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Malabar News: ഓണം കഴിഞ്ഞിട്ടും വയനാട്ടിൽ കിറ്റ് കിട്ടാനുള്ളത് 31,007 പേർക്ക്