തിരുവനന്തപുരം: വിഷുവിന് മുൻപ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ലെന്ന് ഉറപ്പായി. ഇന്നും നാളെയും സർക്കാർ ഓഫിസുകൾ അവധിയായതിനാലാണ് ശമ്പളം എത്താൻ വൈകുന്നത്. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ് കോർപ്പറേഷന്റെ നിലപാട്. ശമ്പളം മുടങ്ങിയതോടെ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള കെഎസ്ആർടിസി എംപ്ളോയീസ് അസോസിയേഷൻ തിരുവനന്തപുരത്തെ ചീഫ് ഓഫിസിന് മുന്നിൽ അനിശ്‌ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.
ഈ മാസം 28ന് സൂചനാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഡിപ്പോകളിലെയും യൂണിറ്റ് ഓഫിസുകൾക്ക് മുന്നിലും സമരം സംഘടിപ്പിക്കുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള പ്രത്യക്ഷ സമരത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന നിലപാടിലാണ് സിഐടിയു. ഡീസൽ വില വർദ്ധനവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ആർടിസി മാനേജ്മെന്റും വകുപ്പ് മന്ത്രിയും പറയുന്നു.
പ്രതിദിനം കളക്ഷനായി ലഭിക്കുന്ന ആറരക്കോടി രൂപയിൽ 75 ശതമാനവും ഡീലസിന് വേണ്ടി ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ശമ്പളം നൽകാനുള്ള 75 കോടി ആവശ്യപ്പെട്ടപ്പോഴാണ് ധനവകുപ്പ് 30 കോടി അനുവദിച്ചത്. ഈ തുക കണ്ടക്‌ടർമാർക്കും ഡ്രൈവർമാർക്കും ശമ്പളം നൽകാൻ പോലും തികയില്ല. ഇക്കാര്യത്തിൽ ഭരണകക്ഷി യൂണിയനുകൾക്ക് പോലും സമരത്തിനിറങ്ങേണ്ടി വരുന്നത് സർക്കാരിന് തിരിച്ചടിയാണ്.
Read Also: സംസ്‌ഥാനത്ത് രണ്ട് ദിവസം ബാങ്ക് അവധി; റേഷൻ കടകളും പ്രവർത്തിക്കില്ല