തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ ആരംഭിച്ച അനിശ്‌ചിതകാല സമരം ഇന്നും തുടരും. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകൾക്ക് പുറമെ എഐടിയുസിയും ഇന്ന് സമരം ആരംഭിക്കും. ആവശ്യമായ 83 കോടി രൂപ പൂർണമായും സ്വരൂപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശമ്പള വിതരണം ഇനിയും വൈകാനാണ് സാധ്യത.
ശമ്പളം കൊടുക്കാൻ 65 കോടി രൂപയാണ് മാനേജ്‌മെന്റ് സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ, 30 കോടിക്ക് പുറമെയുള്ള ബാക്കി തുക കെഎസ്ആർടിസി മാനേജ്‌മെന്റ് തന്നെ കണ്ടെത്തണമെന്ന നിലപാടിലാണ് സർക്കാർ. പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് ന്യായീകരിക്കാൻ ആവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
എന്നാൽ, പ്രതിസന്ധി കാലത്ത് തൽക്കാലം പണിമുടക്കാൻ ആവില്ലെന്നും യൂണിയനുകൾ വ്യക്‌തമാക്കി.ചീഫ് ഓഫിസിന് മുന്നിൽ ഐഎൻടിയുസിയും ട്രാൻസ്‌പോർട് ഭവന് മുന്നിൽ സിഐടിയുസിയും ഇന്നലെ അനിശ്‌ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്. ബിഎംഎസും ഇന്നലെ ഡിപ്പോകൾ കേന്ദ്രീകരിച്ചു പ്രതിഷേധിച്ചിരുന്നു. എഐടിയുസി ഇന്ന് മുതൽ മഹാ കൺവെൻഷനുകൾ നടത്തും.
Most Read: കുതിരവട്ടത്തെ സൂപ്രണ്ടിന്റെ സസ്‍പെൻഷൻ; ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഇന്ന് കോഴിക്കോട്