കോഴിക്കോട്: ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്ന് കോഴിക്കോട് എത്തും. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‍പെൻഷൻ വിഷയം വീണ്ടും അന്വേഷിക്കാനാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്ന് കോഴിക്കോട് എത്തുന്നത്. കെജിഎംഒ ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അന്വേഷണം.
കുതിരവട്ടം മാനസിക കേന്ദ്രത്തിൽ ചികിൽസയിൽ ഉണ്ടായിരുന്ന റിമാൻഡ് പ്രതി ചാടി പോവുകയും തുടർന്ന് അപകടത്തിൽ മരിക്കുകയും ചെയ്‌ത സംഭവത്തെ തുടർന്നാണ് സൂപ്രണ്ടായ കെസി രമേശിനെ സസ്‌പെൻഡ് ചെയ്‌തത്. അടിക്കടി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സൂപ്രണ്ടിന് വീഴ്‌ച സംഭവിച്ചുവെന്നായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്‌ടരുടെ റിപ്പോർട്.
എന്നാൽ, സൂപ്രണ്ടിനെ ബലിയാടാക്കി എന്നായിരുന്നു കെജിഎംഒയുടെ ആരോപണം. പ്രതിഷേധത്തെ തുടർന്ന് സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പുനഃപരിശോധിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയതിന്റെ ഭാഗമായാണ് വീണ്ടും അന്വേഷണം. ആരോഗ്യവകുപ്പ് ഡയറക്‌ടർ രണ്ട് ദിവസത്തിനകം റിപ്പോർട് സമർപ്പിക്കും. നിലവിൽ പ്രതിഷേധ പരിപാടികൾ താൽക്കാലികമായി നിർത്തിവെച്ചതായി കെജിഎംഒഎ അറിയിച്ചു.
Most Read: കേരളത്തിൽ മൂന്ന് ദിവസം മഴ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്