തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഓഡിറ്റിലെ കണ്ടെത്തലുകള്‍ ഗൗരവം ഉള്ളതാണെന്നും ഉന്നത ഉദ്യോഗസ്‌ഥരും, ജീവനക്കാരും ഉള്‍പ്പെട്ട എല്ലാ അഴിമതിയും പുറത്തു കൊണ്ട് വരണമെന്നും ഹരജിയില്‍ പറയുന്നു. അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കേസ് എടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണം എന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
ഇത്തരം പരാതികള്‍ പൊതുതാല്‍പര്യ ഹരജി ആയാണ് നല്‍കേണ്ടതെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ 100 കോടിയോളം രൂപ കാണാനില്ലെന്ന് എംഡി ബിജു പ്രഭാകര്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്നും ബിജു പ്രഭാകർ പറഞ്ഞിരുന്നു.
Read also: പച്ചക്കറികൾ സുരക്ഷിതം; കേരളത്തിൽ കീടനാശിനികളുടെ ഉപയോഗം വര്‍ഷം തോറും കുറയുന്നു