കേരളത്തില്‍ കീടനാശിനികളുടെ ഉപയോഗം വര്‍ഷംതോറും കുറഞ്ഞു വരുന്നതായി കാര്‍ഷിക വികസന- കാര്‍ഷിക ക്ഷേമ വകുപ്പിന്റെ കണക്കുകള്‍. രാസ- ജൈവ കീടനാശിനികളുടെ ഉപയോഗത്തില്‍ വന്‍ കുറവാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2020-ല്‍ ഉണ്ടായത്.
കീടനാശിനി പ്രയോഗം 2020-ല്‍ ഏറ്റവുമധികം കുറഞ്ഞത് പച്ചക്കറിയിലാണ്. നെല്ലിന് മാത്രമാണ് കീടനാശിനി പ്രയോഗം കൂടിയത്. എന്നാല്‍ മൂന്ന് കൊല്ലത്തിനിടെ നെല്‍വയല്‍ വിസ്‌തൃതി 1.7 ലക്ഷം ഹെക്‌ടറില്‍ നിന്ന് 2.23 ലക്ഷം ഹെക്‌ടറായി വര്‍ധിച്ചു. ഇതിന് ആനുപാതികം ആയിട്ട് മാത്രമാണ് കീടനാശിനി പ്രയോഗവും വര്‍ധിച്ചത്.
ജനങ്ങള്‍ സ്വന്തം ആവശ്യത്തിനായി ഉല്‍പാദനം തുടങ്ങിയതും, കീടനാശിനിക്കെതിരേയുള്ള അവബോധം വര്‍ധിച്ചത്, പ്രതിരോധശേഷി ഏറിയ നാടന്‍ ഇനങ്ങങ്ങളുടെ പ്രചാരം കൂടിയതും കീടനാശിനിക്ക് പകരമായി കീടക്കെണിയുടെ ഉപയോഗം വര്‍ധിച്ചതും കീടനാശിനി പ്രയോഗം കുറയാനുള്ള കാരണങ്ങളായി ചൂണ്ടികാണിക്കാം.
സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായ നീക്കങ്ങളും ഈ നേട്ടത്തിന് കാരണമായി. കാര്‍ഷിക ആനുകൂല്യങ്ങള്‍ കിട്ടാന്‍ കീടനാശിനി പ്രയോഗം കുറക്കണം എന്ന നിയമവും കീടനാശിനി വില്‍പനയിലുള്ള കര്‍ശന നിയന്ത്രണം കാര്‍ഷിക മേഖലയില്‍ ഉണ്ടായ വകുപ്പ് ജീവനക്കാരുടെ ഇടപെടലും ഇതിന് ഉദാഹരണമാണ്.
ഭക്ഷ്യ വസ്‌തുക്കളിലെ കീടനാശിനി പ്രയോഗത്തിന് കുറവ് വരുത്താന്‍ കൃഷിവകുപ്പിന്റെ ബോധവല്‍കരണം ഗുണം ചെയ്‌തതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കീടനാശിനികളുടെ ദോഷമറിയുന്ന കൂടുതല്‍പേര്‍ കൃഷിയിലേക്ക് എത്തിയതും ഇതിന് കാരണമായി.
National News: കർണാടകയിലെ ക്വാറിയിൽ സ്‌ഫോടനം; എട്ട് മരണം, കെട്ടിടങ്ങൾക്ക് കേടുപാട്