ബംഗളൂര്: കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേർ മരിച്ചതായി സ്‌ഥിരീകരണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ശിവമോഗയിലെ അബ്ബലഗരെ താലൂക്കില്‍ വ്യാഴാഴ്‌ച രാത്രി 10.20 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്.
അബ്ബലഗരെ ഗ്രാമത്തിനടുത്തുള്ള ഹുനസോണ്ടിയിലെ ക്രഷര്‍ യൂണിറ്റില്‍ സ്‌ഫോടക വസ്‌തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിക്കുക ആയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബോംബ് സ്‌ക്വാഡ് സ്‌ഥലത്ത് എത്തിയിട്ടുണ്ട്. പൊട്ടിത്തെറി ശിവമോഗ ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു. ഭൂചലനമാണെന്ന ഭീതിയില്‍ ആളുകള്‍ വീടുകളില്‍ പുറത്തേക്കിറങ്ങി ഓടി.
സ്‌ഫോടനത്തിൽ സമീപ പ്രദേശത്തെ കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. അപകടത്തെ തുടർന്ന് ഉണ്ടായ പ്രകമ്പനത്തിൽ റോഡുകളിൽ വിള്ളൽ വീണു.
ക്രഷർ യൂണിറ്റിലേക്ക് കൊണ്ടു പോവുകയായിരുന്ന ജലാറ്റിൻ സ്‌റ്റിക്കുകളാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ കളക്‌ടർ പറഞ്ഞു. മരിച്ച എല്ലാവരും തൊഴിലാളികളാണെന്നാണ് വിവരം.
പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല. ബോംബ് സ്‌ക്വാഡിന്റെ പരിശോധനക്ക് ശേഷമേ എന്തെങ്കിലും പറയാൻ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.
അതേസമയം, ചില ഡൈനാമൈറ്റ് സ്‌റ്റിക്കുകൾ ഇപ്പോഴും പൊട്ടിത്തെറിക്കാതെ നിൽക്കുന്നതിനാൽ ക്വാറിയിൽ ഒരിക്കൽ കൂടി സ്‌ഫോടനമുണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Also Read: സംയുക്‌ത സൈനിക അഭ്യാസത്തിന് അടുത്തയാഴ്‌ച തുടക്കമാവും