ആലപ്പുഴ: പള്ളിപ്പാട് 117 ഏക്കറുള്ള വൈപ്പിന്‍കാട് വടക്ക് പാടശേഖരത്തില്‍ മട വീണു. ഇന്ന് കൊയ്‌ത്ത് തുടങ്ങാനിരുന്ന പാടമാണിത്. മട വീണതോടെ നെല്ല് മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. വ്യാപക കൃഷി നാശമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. വേനല്‍ മഴ വിതച്ച നാശത്തില്‍ നിന്ന് കരകയറി വരുകയായിരുന്നു കുട്ടനാട്ടിലെ കര്‍ഷകര്‍. അതിനിടയിലാണ് ഇപ്പോള്‍ മട വീഴ്‌ച ഉണ്ടായിരിക്കുന്നത്.
ഇന്ന് കൊയ്‌ത്ത് തുടങ്ങാനായി യന്ത്രങ്ങളടക്കം എത്തിച്ചിരുന്നു. എന്നാല്‍ വിവിധ പ്രദേശങ്ങളില്‍ രാവിലെ മുതല്‍ അതിശക്‌തമായ മഴയായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് കൊയ്‌ത്ത് നടന്നിരുന്നില്ല. രാവിലെ പെയ്‌ത ശക്‌തമായ മഴയിലാണ് മട വീണത്. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് പ്രഥമിക നിഗമനം. കണക്കുകൾ വര്‍ധിക്കുമെന്നാണ് വിലയിരുത്തൽ.
ബണ്ട് രണ്ടാമത് കെട്ടുകയെന്നത് ബുദ്ധിമുട്ടാണ്. അതിന് ഇനി ദിവസങ്ങളെടുക്കും. അതുകൊണ്ട് തന്നെ ഈ പാടശേഖരം പൂര്‍ണമായി വെള്ളത്തിനടിയാലായേക്കും. ഇത് തടയുന്നതിനുള്ള ശ്രമങ്ങള്‍ കര്‍ഷകര്‍ നടത്തുന്നുണ്ട്. മഴ ഇടക്കിടെ പെയ്യുന്നത് പ്രതിസന്ധിയാക്കുന്നുണ്ട്. നഷ്‌ടപരിഹാരം മാത്രമാണ് ഇനി കർഷകരുടെ മുന്നിലുള്ള ഏകപോംവഴി. അത് ലഭിച്ചില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് കര്‍ഷകര്‍ എത്തും.
Read Also: ഇസ്രോ ഗൂഢാലോചന കേസ്; സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ