മലപ്പുറം: കുഞ്ഞാലിക്കുട്ടിയെ ഇഡി(എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) വിളിപ്പിച്ചതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ്. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുൻപിൽ ഹാജരാവുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമാണ് അറിയിച്ചത്. ഇഡിയിൽ നിന്നും കുഞ്ഞാലിക്കുട്ടി ഒളിച്ചോടില്ല, വ്യക്‌തിപരമായ കാര്യങ്ങളാവാം ഇഡിക്ക് മുന്നിൽ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ ഹാജരാവാതിരിക്കാൻ ഉള്ള കാരണമെന്നും പിഎംഎ സലാം പറഞ്ഞു.
കെ സുരേന്ദ്രനും കെടി ജലീലും ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇഡിക്ക് മുൻപിൽ ഹാജരായതെന്നും പിഎംഎ സലാം പറഞ്ഞു. കേരള പോലീസിൽ ആർഎസ്എസ് ഗ്യാങ്ങുണ്ടെന്ന സിപിഐ ദേശീയനേതാവ് ആനിരാജയുടെ പ്രസ്‌താവന മുസ്‌ലിം ലീഗ് മുൻപ് ഉയർത്തിയ ആരോപണങ്ങളെ ശരിവയ്‌ക്കുന്നതാണെന്നും പിഎംഎ സലാം അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ദേശീയ നേതാവിന്റെ പ്രസ്‌താവന വളരെ ഗൗരവത്തോടെ കാണണമെന്നും സലാം ആവശ്യപ്പെട്ടു.
സെപ്റ്റംബർ എട്ടിന് കോഴിക്കോട് വച്ച് മുസ്‌ലിം ലീഗിന്റെ നേതൃയോഗം ചേരും. ഈ യോഗത്തിൽ ‘ഹരിത’ വിഷയം ചർച്ച ചെയ്യുമെന്നും സലാം അറിയിച്ചു. അതേസമയം എംഎസ്എഫിനെതിരെ പരാതി നൽകിയ ഹരിത നേതാക്കളോട് ഹിയറിംഗിന് ഹാജരാവാൻ വനിതാ കമ്മീഷൻ നിർദ്ദേശിച്ചു. ഏഴാം തീയതി മലപ്പുറത്ത് നടക്കുന്ന ഹിയറിംഗിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. എന്നാൽ മലപ്പുറത്ത് ഹാജരാവാൻ കഴിയില്ലെന്നും കോഴിക്കോട് ഹാജരാവാൻ അനുവദിക്കണമെന്നും ഹരിത നേതാക്കൾ വനിതാ കമ്മീഷനെ അറിയിച്ചു.
Read Also: പോലീസ് ‘ഭാഷ’ വേണ്ട; ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി