കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. നൂറിലധികം പേരിൽ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിൽ പോയ കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി വിപി സബീറിനെയാണ് കുറ്റ്യാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ കുറ്റ്യാടിയിലെ യൂത്ത് ലീഗ് നേതാവ് കൂടിയാണ്.
ഇയാൾക്കെതിരെ കുറ്റ്യാടി പോലീസ് സ്‌റ്റേഷനിൽ മാത്രം രജിസ്‌റ്റർ ചെയ്‌തത് 87 കേസുകളാണ്. പയ്യോളി, കല്ലാച്ചി, കുറ്റ്യാടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗോൾഡ് പാലസ് ജ്വല്ലറിയാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. പണവും സ്വര്‍ണവും സ്വീകരിച്ച് ജ്വല്ലറി ബിസിനസില്‍ പങ്കാളികളാക്കാമെന്ന് വാഗ്‌ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.
നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ലാഭവിഹിതം നല്‍കുമെന്നായിരുന്നു വാഗ്‌ദാനം. ദിവസ തവണയായി പണം സ്വീകരിച്ച് സ്വര്‍ണം നല്‍കുന്ന പദ്ധതിയും ഇവര്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇടപാടുകാര്‍ ജ്വല്ലറിയിൽ എത്തിയപ്പോഴാണ് സ്‌ഥാപനം പൂട്ടി ഉടമകള്‍ മുങ്ങിയതായി അറിഞ്ഞത്. പിന്നാലെ നൂറിലേറെ പരാതികള്‍ കുറ്റ്യാടി നാദാപുരം പയ്യോളി പോലീസ് സ്‌റ്റേഷനുകളിലെത്തി.
പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെയാണ് പ്രധാന പ്രതി കുളങ്ങരത്താഴ സ്വദേശി വിപി സബീര്‍ കുറ്റ്യാടി സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. കേസില്‍ രണ്ട് പ്രവാസികൾ അടക്കം മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. കുറ്റ്യാടി കരണ്ടോട് തയ്യുളളതില്‍ മുഹമ്മദ്, കച്ചേരി കെട്ടിയ പറമ്പത്ത് ഹമീദ്, തൊടുപൊയിൽ സബീൽ എന്നിവരാണ് മറ്റ് പ്രതികൾ. നാലു വര്‍ഷം മുൻപാണ് ഗോള്‍ഡ് പാലസ് ജ്വല്ലറി കുറ്റ്യാടി കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയത്.
Entertainment News: ‘ശാകുന്തളം’ 5 ഭാഷകളിൽ; സമന്തയുടെ നായകനായി ‘കേരളക്കരയുടെ സൂഫി’ ദേവ് മോഹന്‍