ന്യൂഡെൽഹി: ലഖിംപൂർ ഖേരി കൂട്ടക്കൊലപാതകത്തിൽ അറസ്‌റ്റിലായ ആശിഷ് മിശ്രയെ ഡെങ്കിപ്പനി ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിലേക്കാണ് ആശിഷ് മിശ്രയെ മാറ്റിയിരിക്കുന്നത്. ഡെങ്കിപ്പനി ആണോയെന്ന് സ്‌ഥിരീകരിക്കുന്നതിനായി രക്‌ത സാമ്പിളുകൾ ലാബിലേക്ക് അയച്ചെന്നാണ് ജയിൽ അധികൃതർ വ്യക്‌തമാക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബർ മൂന്നാം തീയതിയാണ് ലഖിംപൂർ ഖേരിയിൽ പ്രതിഷേധം നടത്തുകയായിരുന്ന കർഷകർക്ക് നേരെ വാഹനവ്യൂഹം ഇടിച്ചു കയറ്റി 4 കർഷകർ ഉൾപ്പടെ 9 പേരെ കൂട്ടക്കൊല ചെയ്‌തത്. തുടർന്ന് സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്‌തിരുന്നു. കടുത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് ആശിഷ് മിശ്രയെ ഒക്‌ടോബർ 9ആം തീയതി യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കൊലപാതകം, ഗൂഢാലോചന തുടങ്ങി 8ഓളം വകുപ്പുകൾ ചുമത്തിയാണ് ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ആശിഷ് മിശ്ര ഉൾപ്പടെ നിലവിൽ 13 പേരാണ് കേസിൽ അറസ്‌റ്റിലായത്.
Read also: വാഹനാപകടം; ആകാശ് തില്ലങ്കേരിയ്‌ക്കും സുഹൃത്തുക്കൾക്കും പരിക്ക്