ലഖ്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടെ കാര്‍ ഇടിച്ചു കയറ്റി കര്‍ഷകരടക്കം 9 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്‌റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്ക് ഡെങ്കിപ്പനി. തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്‌ചയാണ് ആശിഷ് മിശ്രയെ പോലീസ് കസ്‌റ്റഡിയില്‍നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയത്. ഇവിടെ നിന്നാണ് ഇയാള്‍ക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഡോക്‌ടർമാരുടെ സംഘമാണ് ആശിഷ് മിശ്രയെ ചികിൽസിക്കുന്നത്. ആശിഷ് മിശ്ര പ്രമേഹ രോഗിയാണെന്ന് സിഎംഒ ശൈലേന്ദ്ര ഭട്‌നഗര്‍ പറഞ്ഞു.
കഴിഞ്ഞ ഒക്‌ടോബർ മൂന്നാം തീയതിയാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രതിഷേധം നടത്തുകയായിരുന്ന കർഷകർക്ക് നേരെ വാഹനവ്യൂഹം ഇടിച്ചു കയറ്റിയത്. നാല് കര്‍ഷകരും ഒരു മാദ്ധ്യമ പ്രവര്‍ത്തനുമുള്‍പ്പടെ 9 പേര്‍ അപകടത്തിലും തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലും കൊല്ലപ്പെട്ടു.
ഏറെ വിവാദങ്ങൾക്കൊടുവിൽ, സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്‌തത്. ആ സമയം താന്‍ അവിടെ ഉണ്ടായിരുന്നില്ല എന്നായിരുന്നു ആശിഷ് മിശ്രയുടെ വാദം. എന്നാൽ ഇയാൾ വാഹനത്തില്‍ ഉണ്ടായിരുന്നെന്ന് കര്‍ഷകര്‍ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് 13 പേരാണ് ഇതുവരെ അറസ്‌റ്റിലായത്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പോലീസ് ആശിഷ് മിശ്രയ്‌ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
Most Read: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം; പ്രതികരണവുമായി പൃഥ്വിരാജ്