കല്യാശ്ശേരി: കണ്ണൂർ കല്യാശ്ശേരിയിൽ രണ്ട് എടിഎമ്മുകൾ തകർത്ത് 20 ലക്ഷത്തോളം രൂപ കവർന്നു. മാങ്ങാട്ട് ബസാറിൽ ദേശീയപാതയോരത്തെ ഇന്ത്യാ വണ്ണിന്റെ എടിഎം തകർത്ത് 1,75,000 രൂപയും കല്യാശ്ശേരിയിലെ എസ്ബിഐ എടിഎം തകർത്ത് 18 ലക്ഷത്തോളം രൂപയും കവർന്നതായാണ് പ്രാഥമിക നിഗമനം.
റൂമിന്റെ ഷട്ടർ താഴ്‌ത്തി ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് രണ്ട് എടിഎമ്മുകളും പൂർണമായി തകർത്തത്. കല്യാശ്ശേരി എസ്ബിഐ എടിഎമ്മിൽ രണ്ടു ദിവസം മുൻപാണ് പണം നിക്ഷേപിച്ചിരുന്നത്. നിലവിൽ 18 ലക്ഷത്തോളം രൂപയാണ് എടിഎമ്മിൽ ഉള്ളതെന്ന് പണം നിക്ഷേപിച്ച ഏജൻസി അധികൃതർ അറിയിച്ചു. ഞായറാഴ്‌ച പുലർച്ചെയാണ് കവർച്ചകൾ നടന്നതെന്ന് കരുതുന്നു.
ഞായറാഴ്‌ച രാവിലെ തന്നെ മാങ്ങാട് ഇന്ത്യ വൺ എടിഎം തകർത്തതായി ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ കല്യാശ്ശേരിയിലെ എടിഎമ്മിന്റെ ഷട്ടർ താഴ്‌ന്ന നിലയിൽ ആയതിനാൽ കവർച്ച ആരുടെയും ശ്രദ്ധയിൽപെട്ടില്ല. മാങ്ങാട്ടെ കവർച്ചയെപ്പറ്റി അറിഞ്ഞ് എടിഎമ്മിൽ പണം നിക്ഷേപിക്കുന്ന ഏജൻസി എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെട്ടത്.
മാങ്ങാട് തെരു കള്ളുഷാപ്പിന് സമീപമുള്ള ആൾതാമസമുള്ള ഒരു മുറിയിലും മോഷ്‌ടാക്കൾ കവർച്ചക്ക് ശ്രമിച്ചെങ്കിലും ഉറക്കമുണർന്ന താമസക്കാർ ബഹളം വെച്ചതോടെ കവർച്ചാസംഘം ഓടി രക്ഷപ്പെടുകയായിരുന്നു. താമസക്കാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി വിശദമായ അന്വേഷണം നടത്തി. തുടർന്ന് കവർച്ചാസംഘം എത്തിയതെന്ന് കരുതുന്ന ബൈക്ക് പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സംഘത്തിൽ 3 പേരുണ്ടായിരുന്നതായി താമസക്കാർ പോലീസിനോട് പറഞ്ഞു.
കവർച്ച നടന്ന എടിഎമ്മുകളിൽ ഫോറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. കണ്ണപുരം എസ്‌ഐ പരമേശ്വരന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജ്‌ജിതമാക്കി.
Read also: ഭീകരവാദികൾക്ക് യുപിയിൽ ജയിലറ; കേരളത്തിൽ മന്ത്രിസഭ; യോഗി ആദിത്യനാഥ്