മഞ്ചേശ്വരം : അനധികൃതമായി ഉത്തരേന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച അടയ്‌ക്ക സംസ്‌ഥാന ചരക്ക് സേവന നികുതി (ജിഎസ്‌ടി) വകുപ്പ് പിടിച്ചെടുത്തു. 75 ലക്ഷം രൂപ വിലവരുന്ന 491 ചാക്ക് അടയ്‌ക്കയാണ് പിടിച്ചെടുത്തത്. രജിസ്‌ട്രേഷൻ ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ വൻ ഇടപാടുകൾ നടത്തിയാണ് സ്‌ഥാപനം അടയ്‌ക്ക കടത്താൻ ശ്രമിച്ചത്. തുടർ അന്വേഷണത്തിൽ വകുപ്പിനെ കബളിപ്പിക്കാൻ വകുപ്പ് ബോധപൂർവം ശ്രമിച്ചതായി വ്യക്‌തമായതിനെ തുടർന്ന് അടയ്‌ക്കാ ശേഖരം സർക്കാരിലേക്ക് കണ്ടുകെട്ടി.
സെപ്‌റ്റംബർ 13ന് രജിസ്‌റ്റർ ചെയ്‌ത പാത്തൂരിലെ സ്വകാര്യ സ്‌ഥാപനം തുടർന്നുള്ള 17 ദിവസങ്ങൾക്കുള്ളിൽ 14 കോടി രൂപയുടെ വ്യാപാരം നടത്തിയതായി വകുപ്പിന്റെ പരിശോധനയിൽ വ്യക്‌തമായി. തുടർന്ന് ഈ സ്‌ഥാപനത്തിന്റെ ഇടപാടുകൾ ജിഎസ്‌ടി വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു.
ഗുജറാത്തിലെ ജാംനഗറിലേയും വടക്കുകിഴക്കൻ ഡൽഹിയിലെയും ഓരോ സ്‌ഥാപനങ്ങളിലേക്ക് അയക്കാനായി പാസെടുത്താണ് സ്‌ഥാപനം തട്ടിപ്പിന് ശ്രമിച്ചത്. രേഖകൾ പ്രകാരമുള്ള യാത്രാമാർഗത്തിൽ ഇല്ലാത്ത ഉപ്പളയിൽവെച്ചാണ് വാഹനം കസ്‌റ്റഡിയിലെടുത്തത്. അന്വേഷണ നടപടികൾ പൂർത്തിയാക്കി അടയ്‌ക്കാ ശേഖരം കണ്ടുകെട്ടാൻ ഉത്തരവിട്ടു. വ്യാപാരിയെക്കൊണ്ട് സെപ്‌റ്റംബർ മാസത്തെ നികുതി റിട്ടൺ ഫയൽ ചെയ്യിച്ചതിനുശേഷം നികുതി നികുതിയും പിഴയുമായി 13,99,126 രൂപ ഈടാക്കി ചരക്കും വണ്ടിയും വിട്ടുകൊടുത്തു.
Also Read: മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യമില്ല; മന്ത്രി റോഷി അഗസ്‌റ്റിൻ