മുംബൈ: അടച്ചിടലും, സാമ്പത്തിക പ്രതിസന്ധികളും വലച്ചെങ്കിലും രാജ്യത്ത് കഴിഞ്ഞ വർഷം 30.82 ലക്ഷം കാറുകൾ വിറ്റഴിഞ്ഞു. കോവിഡും ഇലക്‌ട്രോണിക്‌സ് ഘടകക്ഷാമം കാരണമുള്ള ഉൽപാദനക്കുറവും മറികടന്നാണ് ഇത്രയധികം വാഹനങ്ങൾ വിൽക്കാനായത്. ഇതിന് മുൻപ് 2017ലും (32.3 ലക്ഷം) 2018ലും (33.95 ലക്ഷം) മാത്രമാണ് വിൽപന 30 ലക്ഷം കടന്നിട്ടുള്ളത്.
2019ൽ 29.62 ലക്ഷവും 2020ൽ 24.33 ലക്ഷവുമായിരുന്നു വിൽപന നടന്നത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ മാരുതി സുസുകി മാത്രം 13.97 ലക്ഷം കാറുകൾ വിറ്റു. മുൻ വർഷത്തെ വാഹന വിൽപനയെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വർധനവാണ് മാരുതിക്ക് ഉണ്ടായിരിക്കുന്നത്.
ഹ്യുണ്ടായ് 5 ലക്ഷം കാർ വിറ്റ് മുൻ വർഷത്തേക്കാൾ 19 ശതമാനം അധിക വളർച്ച നേടി. 1.25 ലക്ഷം ക്രെറ്റയും 1.08 ലക്ഷം വെന്യൂവുമാണ് ഹ്യുണ്ടായി വിറ്റത്. പ്രമുഖ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് 3.31 ലക്ഷം കാർ വിറ്റഴിച്ച് മൂന്നാം സ്‌ഥാനം നിലനിർത്തി. ഡിസംബറിൽ 35,300 കാർ വിറ്റ് കമ്പനി രണ്ടാം സ്‌ഥാനത്തെത്തുകയും ചെയ്‌തു.
കിയ ഇന്ത്യയിൽ വിറ്റത് 1,81,583 കാറുകളാണ്. ടൊയോട്ട 1,30,768, ഹോണ്ട 89,152, എംജി മോട്ടർ ഇന്ത്യ 40,273 എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ കണക്കുകൾ. ഇവയ്‌ക്കെല്ലാം മുൻ വർഷത്തേക്കാൾ വലിയ വർധനയാണ് വിൽപനയിൽ ഉണ്ടായിരിക്കുന്നത്. ആഡംബര കാർ നിർമാണ കമ്പനിയായ ഓഡി 2020ൽ വിറ്റതിന്റെ (1639) ഇരട്ടി കാർ 2021ൽ (3293) വിറ്റു.
Read Also: സിൽവർ ലൈൻ പദ്ധതി; ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്