ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ കേസിൽ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.
രണ്ട് കോടതികളും ഒരേ തീരുമാനമെടുത്ത കേസിൽ ശക്‌തമായ വാദങ്ങൾ നിരത്തണമെന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് യുയു ലളിത് അധ്യക്ഷനായ കോടതി ബെഞ്ച് നേരത്തെ അറിയിച്ചിരുന്നു.
ഒക്‌ടോബർ 8ന് കേസിൽ വാദം കേട്ടപ്പോൾ സിബിഐക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. തുടർന്ന് കേസ് പരിഗണിച്ചപ്പോഴൊക്കെ കോടതി നിർദേശിച്ച കുറിപ്പുകളും രേഖകളും സമർപ്പിക്കാൻ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റി വെക്കുകയായിരുന്നു.
2017ലാണ് പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്‌തൂരി രങ്ക അയ്യർ, ആർ ശിവദാസൻ, കെജി രാജശേഖരൻ എന്നിവർ നൽകിയ ഹരജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസിൽ ഇപ്പോഴും പ്രതിപട്ടികയിൽ തുടരുന്നവരാണ് ഇവർ.
Read also: നടിയെ ആക്രമിച്ച കേസ്; സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും