ലഖ്‌നൗ: തന്റെ സംസ്‌ഥാനത്തെ കോവിഡ് പ്രതിസന്ധി ബാധിച്ചിട്ടില്ലെന്ന് യോഗി ആദിത്യനാഥ് ആവർത്തിക്കുമ്പോഴും ഹൃദയഭേദകമായ വാർത്തകളാണ് ഉത്തർപ്രദേശിൽ നിന്നും റിപ്പോർട് ചെയ്യുന്നത്. ജോൻപൂരിൽ ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടം ലഭിക്കാതെ വയോധികന്‍ മണിക്കൂറുകളോളം തെരുവിൽ അലഞ്ഞ വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നത്.
ജോന്‍പൂരിലെ അംബര്‍പൂര്‍ നിവാസിയായ രാംധാരി സിങ്ങിനാണ് ദുരിതാനുഭവമുണ്ടായത്. ഇദ്ദേഹത്തിന്റെ 50കാരിയായ ഭാര്യ രാജ്‌കുമാരി വളരെക്കാലമായി രോഗബാധിതയായിരുന്നു. തിങ്കളാഴ്‌ച രോഗം വഷളായതിനെ തുടർന്ന് ഉമാനാഥ് സിങ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്നാണ് മൃതദേഹവുമായി രാംധാരി സിങ് യാത്ര തുടങ്ങിയത്.
വാഹനം ഇല്ലാത്തതിനാല്‍ സ്വന്തം സൈക്കിളിലായിരുന്നു ശ്‌മശാനങ്ങളില്‍ നിന്ന് ശ്‌മശാനങ്ങളിലേക്കുള്ള ഇദ്ദേഹത്തിന്റെ യാത്ര. മരിച്ച സ്‍ത്രീക്ക് കോവിഡ് ഉണ്ടെന്ന സംശയത്തെതുടര്‍ന്ന് മിക്കയിടത്തും പ്രദേശവാസികള്‍ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചില്ല. വയോധികന്‍, മൃതദേഹം വഹിച്ചുള്ള സൈക്കിള്‍ ഉരുട്ടിക്കൊണ്ട് പോകുന്നതിന്റെയും ഇടക്ക് വിശ്രമിക്കാനായി റോഡരികില്‍ ഇരിക്കുന്നതിന്റെയും ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ഇവർക്ക് കോവിഡ് ഉണ്ടോ എന്ന കാര്യം ജില്ലാ ഭരണകൂടം സ്‌ഥിരീകരിച്ചില്ലെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇക്കാരണത്താൽ വയോധികനെ സഹായിക്കാന്‍ ആരും തയ്യാറായില്ല. പിന്നീട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് അന്ത്യകര്‍മങ്ങള്‍ക്കുള്ള ഏര്‍പ്പാട് ചെയ്‌തത്. തുടര്‍ന്ന് രാംഘട്ടില്‍ ഇവരുടെ അന്ത്യകര്‍മങ്ങള്‍ നടത്തി.
Read also: ‘ആളുകൾ മരിക്കണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നുന്നു’; കേന്ദ്രത്തിന് എതിരെ ഡെൽഹി ഹൈക്കോടതി