തിരുവനന്തപുരം: എൽഡിഎഫിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി സി കാപ്പനെയും എൻസിപിയെയും എൽഡിഎഫ് വഞ്ചിച്ചുവെന്ന് ചെന്നിത്തല ആരോപിച്ചു. ജയിച്ച സീറ്റ് തോറ്റയാൾക്ക് നൽകണം എന്നതിൽ എന്ത് ധാർമികതയാണുള്ളത്. പാലായിലെ വിജയത്തിന് പിന്നിൽ മാണി സി കാപ്പന്റെ വ്യക്‌തി സ്വാധീനം നിർണായകമാണ്. കാപ്പൻ ഒറ്റക്ക് വന്നാലും പാലാ സീറ്റ് നൽകുമെന്ന് ചെന്നിത്തല പ്രതികരിച്ചു. മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
എൽഡിഎഫ് വിട്ട് യുഡിഎഫിന്റെ ഘടക കക്ഷിയായി ചേർന്ന കാര്യം മാണി സി കാപ്പൻ ഇന്നാണ് പ്രഖ്യാപിച്ചത്. താനും തന്നോടൊപ്പം നിൽക്കുന്നവരും യുഡിഎഫിലേക്കാണെന്ന് കാപ്പൻ നെടുമ്പാശേരിയിൽ വെച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, എൻസിപി ഏത് മുന്നണിക്കൊപ്പമാണെന്ന് കേന്ദ്ര നേതൃത്വം ഇന്ന് അറിയിക്കുമെന്നും കാപ്പൻ പറഞ്ഞു.
എൻസിപിയുടെ തീരുമാനങ്ങൾ അനുകൂലമല്ലെങ്കിൽ ഭാവികാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ ഐശ്വര്യ കേരള യാത്രയിൽ ശക്‌തി തെളിയിക്കുമെന്ന് പറഞ്ഞ കാപ്പൻ തന്റെ കൂടെയുള്ളവരെ ജാഥയിൽ അണി നിരത്തുമെന്നും പറഞ്ഞു.
Also Read: തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ; കേന്ദ്ര നിർദേശം