ഷിംല: ഹിമാചൽ പ്രദേശിൽ ആം ആദ്‌മി പാർട്ടിക്ക് കനത്ത തിരിച്ചടി. നിരവധി നേതാക്കൾ ബിജെപിയിലേക്ക് കൂറുമാറിയതോടെ സംസ്‌ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടതായി നേതൃത്വം അറിയിച്ചു. ഹിമാചൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് പുതിയ പ്രവർത്തക സമിതി സംഘടിപ്പിക്കുമെന്ന് ആം ആദ്‌മി നേതാവും ഡെൽഹി ആരോഗ്യ മന്ത്രിയുമായ സത്യേന്ദർ ജെയിൻ അറിയിച്ചു. പ്രവർത്തക സമിതി പിരിച്ചുവിട്ടതും പുനഃസംഘടിപ്പിക്കുന്നതും സംബന്ധിച്ച പാർട്ടിയുടെ തീരുമാനം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
പഞ്ചാബിലെ പോലെ ഹിമാചലിലും തിരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ട അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ സംസ്‌ഥാനത്ത് പാർട്ടിയെ സംരക്ഷിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പരിഹസിച്ചു. എന്നാൽ, ഹിമാചലിൽ കോൺഗ്രസ് 30 വർഷവും ബിജെപി 17 വർഷവും ഭരിച്ചിട്ട് സംസ്‌ഥാനത്തെ കൊള്ളയടിക്കുക മാത്രമാണ് ചെയ്‌തതെന്ന് കെജ്‌രിവാൾ പറഞ്ഞു.
അഞ്ച് വർഷം ആം ആദ്‌മിക്ക് നൽകുകയാണെങ്കിൽ നല്ല ഭരണം കാഴ്‌ച വെക്കാമെന്നും കെജ്‌രിവാൾ ഉറപ്പ് നൽകി. ഈ വർഷം അവസാനമാണ് ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Most Read: കെഎസ്ഇബിയിൽ സാമ്പത്തിക പ്രതിസന്ധി; സഞ്ചിത നഷ്‌ടം 14,000 കോടി